പുരസ്‌കാരങ്ങൾ എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നവയാണ് നൊബേലും ഓസ്‌കാറും. അഭ്രപാളിയിൽ കാഴ്ചക്കാരെ വിസ്മയിപ്പിച്ച പ്രതിഭകൾക്കുള്ള പുരസ്‌കാരമാണ് ഓസ്‌കാർ. നൊബേൽ പ്രൈസാവട്ടെ ലോകത്ത് വിവിധ മേഖലകളിലെ മഹത്തായ സംഭാവനകൾ നൽകിയവർക്ക് നൽകുന്ന പുരസ്‌കാരമാണ്.ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായി കരുതുന്ന ഇതിന്റെ സമ്മാനത്തുക തന്നെ ആറുകോടിയിലധികമാണ്. ആൽഫ്രഡ് ബെർൺഹാർഡ് നൊബേൽ എന്ന ശാസ്ത്രജ്ഞൻ താൻ സ്വരുക്കൂട്ടിയ സ്വത്താണ് ലോകത്തിന് വിവിധ സംഭാവനകൾ നൽകിയവരെ പ്രോത്സാഹിപ്പിക്കാനായി നൊബേൽ ട്രസ്റ്റിനെ ചുമതലപ്പെടുത്തിയത്.
ഇത് നൊബേലിന്റെ കാര്യം. ഇഗ് നൊബേൽ എന്ന് കേട്ടിട്ടുണ്ടോ? നോബൽ സമ്മാനത്തിന് പാരഡി എന്ന രീതിയിൽ ആണ് ഇഗ് നോബൽ സമ്മാനം നൽകുന്നത്.ഗർഭിണികൾ നടക്കുമ്പോൾ അധികമൊന്നും തടഞ്ഞ് വീഴാത്തത് എന്തുകൊണ്ടാണ് ? മരങ്കൊത്തികൾക്ക് എന്തുകൊണ്ട് തലവേദന വരുന്നില്ല ? ബോർഡിൽ ചോക്ക് കൊണ്ട് എഴുതുമ്പോൾ നഖം ഉരയുന്ന പോലുള്ള അലോസരശബ്ദം കേൾക്കാൻ ആളുകൾക്ക് ഇഷ്ടമല്ലാത്തതിനുള്ള കാരണം എന്താണ്?തലക്കടി കിട്ടിയാൽ, തുറക്കാത്ത ബീയർ കുപ്പി കൊണ്ടുള്ളതാണോ കാലിയായ കുപ്പി കൊണ്ടുള്ളതാണോ കൂടുതൽ പരിക്ക് ഉണ്ടാക്കുക, തുടങ്ങി കേട്ടാൽ പൊട്ടിച്ചിരിച്ച് കുഴഞ്ഞുപോകുന്ന യ’മണ്ടൻ’ ശാസ്ത്ര ഗവേഷണങ്ങൾക്കാണ് പുരസ്‌കാരം നൽകുക. 10ലക്ഷം കോടി സിംബാബ്വെ ഡോളറിന്റെ നോട്ടാണ് ഇഗ് നൊബേൽ പുരസ്‌കാര ജേതാവിന് ലഭിക്കുക. എന്നാൽ ഈ നോട്ടിന് ഇപ്പോൾ നിയമസാധുതയില്ല. 2009ൽ വൻ പണപ്പെരുപ്പ സമയത്ത് സിംബാംബ്വെ സർക്കാർ അടിച്ച നോട്ടാണ് ഇത്. സമ്മാനത്തുകയെ കൂടാതെ പേപ്പർ ട്രോഫിയും ജേതാവിന് ലഭിക്കും.
ജനങ്ങളെ ആദ്യം ചിരിപ്പിക്കുകയും,പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന ‘അസാധാരണവും ഭാവനാത്മകവും ‘ആയ പത്ത് ഗവേഷണങ്ങളാണ് ഓരോ വർഷവും ഈ പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുക്കുന്നത്.അപകീർത്തി എന്ന അർത്ഥം കൽപ്പിക്കാവുന്ന ignoble എന്ന ഇംഗ്ലീഷ് പദമാണ് പേരിന് പിന്നിൽ.അസംബന്ധം എന്ന് വിശേഷിക്കപ്പെട്ടേക്കാവുന്നവയാണ് ഗവേഷണ പ്രമേയങ്ങളിൽ ഏറെയും. സമ്മാനം ഹാസ്യാത്മകമാണെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഗവേഷണങ്ങൾ എല്ലാം തന്നെ യാഥാർത്ഥ പ്രബന്ധങ്ങൾ ആയിരിക്കേണ്ടതുണ്ടെന്നത് ഇതിന്റെ സവിശേഷതയാണ്. ഇംപ്രോബബിൾ റിസർച്ച് എന്ന സംഘടനയാണ് ഈ പുരസ്‌ക്കാരം ഏർപ്പെടുത്തിയത്.
അസംഭവ്യമെന്നു കരുതപ്പെടാവുന്ന ഗവേഷണങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കലും ചിലപ്പോൾ അത്തരത്തിലുള്ള പരീക്ഷണങ്ങൾ സ്വയം നടത്തിനോക്കുകയും ചെയ്യുന്നവരാണ് ഇംപ്രോബബിൾ റിസർച്ച് പ്രവർത്തകർ. ‘ആവർത്തിക്കപ്പെടരുതാത്ത കണ്ടുപിടിത്തങ്ങൾക്ക് പുരസ്‌ക്കാരം നൽകികൊണ്ടാണ് 1991ൽ ഇഗ് നോബേൽ സമ്മാനത്തിന്റെ തുടക്കം. സാധാരണയായി നൊബേൽ സമ്മാനം നൽകുന്ന മേഖലകളായ ഫിസിക്‌സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയ്‌ക്ക് പുറമേ, ഗണിതശാസ്ത്രം, മൃഗവൈദ്യം,പൊതുജനാരോഗ്യം, മാനേജ്‌മെന്റ്,എഞ്ചിനീറിംഗ്, ഗതാഗതം, തുടങ്ങിയ നിരവധി പുരസ്‌ക്കാര ഇനങ്ങൾ ഇഗ് നൊബേലിനുണ്ട്.യഥാർത്ഥ നോബൽ സമ്മാനം പ്രഖ്യാപിക്കുന്ന ഒക്ടോബറിൽ തന്നെയാണ് ഈ ഹാസ്യാനുകരണ ചടങ്ങും നടത്തുന്നത്.
ഇഗ് നൊബേലിന് മലയാളികളും അർഹരായിട്ടുണ്ട്. 2002ലെ ഗണിത ശാസ്ത്രത്തിനുള്ള ഈ പുരസ്‌കാരം ലഭിച്ചത് കേരള കാർഷിക സർവ്വകലാശാലയിലെ കെ.പി.ശ്രീകുമാറിനും,അന്തരിച്ച ജി. നിർമ്മലനുമാണ്. ഇന്ത്യൻ ആനകളുടെ ഉപരിതല വിസ്തീർണ്ണം കാണുന്നതിനുള്ള സൂത്രവാക്യം നിർമ്മിച്ചതിനാണ് അവർക്ക് ഈ പുരസ്‌കാരം സമ്മാനിച്ചത്.ഗൗരവം നിറഞ്ഞ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും വിഷയങ്ങളും മാത്രമാകുമ്പോൾ ലോകം എത്ര ബോറായിപ്പോവും, എന്ന് ചിന്തിക്കുമ്പോൾ അൽപ്പം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇഗ് നൊബേൽ താരമാവുകയാണ്
Comments