കോഴിക്കോട്: 56 കുപ്പി വിദേശ മദ്യവുമായി ഒഡീഷ സ്വദേശി പോലീസിന്റെ പിടിയിൽ. വിൽപ്പനയ്ക്കായി കൊണ്ട് വന്ന മാഹി നിർമ്മിത മദ്യമാണ് നടക്കാവ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒഡീഷ സോൾഡ സ്വദേശി രവീന്ദ്രയെ കസ്റ്റഡിയിലെടുത്തു. പ്രതിയ്ക്കെതിരെ അബ്കാരി നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാഹിയിൽ നിന്നും 150 രൂപക്ക് ലഭിക്കുന്ന മദ്യം 500 മുതൽ 600 രൂപക്ക് വരെയാണ് ഇയാൾ വില്പന നടത്തിയിരുന്നത്.
മാഹിയിൽ നിന്ന് മദ്യം വാങ്ങി വരുന്നതിനിടയിൽ കോഴിക്കോട് മാവൂർ റോഡ് ശ്മശാനം റോഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മാങ്കാവും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും പ്രദേശവാസികൾക്കിടയിലും മദ്യവിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രതിയെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഇത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ ഡപ്യൂട്ടി കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
Comments