കൊച്ചി: സ്‌റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ഐഎസ്എൽ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോളിന്റെ ആഹ്ലാദം കണ്ണീർ നനവോടെ. ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോൾ നേടിയ അഡ്രിയാൻ ലൂണയാണ് മകളുടെ ഓർമ്മയിൽ കണ്ണിരണിഞ്ഞത്. തന്റെ കയ്യിലെ മകളുടെ പച്ചകുത്തിയ രൂപത്തെ തൊട്ട് ആകാശത്തേയ്‌ക്ക് നോക്കിയാണ് ഗോൾ നേടിയ അഡ്രിയാൻ ലൂണ കണ്ണീരണിഞ്ഞത്.
മകൾ ആറുവയസ്സുകാരി ജൂലിയേറ്റയുടെ വേർപാടിന്റെ ഓർമ്മ പിതാവായ ലൂണയെ പൊട്ടിക്കരയിച്ചു. ഏപ്രിൽ മാസമാണ് അഡ്രിയാൻ ലൂണയുടെ രോഗബാധിതയായ മകൾ ജൂലിയേറ്റ മരണപ്പെട്ടത്. സിസ്റ്റിക് ഫൈബ്ലോസിസ് എന്ന രോഗമാണ് അകാലത്തിലെ വേർപാടിന് കാരണമായത്. ശ്വാസകോശത്തേയും മറ്റ് ആന്തരിക അവയങ്ങളേയും ബാധിക്കുന്ന ജനിതക രോഗമാണ് ലൂണയുടെ മകളെ ബാധിച്ചത്.
ഈസ്റ്റ് ബംഗാളിനെതിരെ 72-ാം മിനിറ്റിലാണ് ആദ്യ ഗോൾ ലൂണയുടെ അതിവേഗ മുന്നേറ്റ ത്തിലൂടെ പിറന്നത്. ഹർമൻജ്യോത് ഖബ്രയുടെ ഓവർ ഹെഡ് പാസാണ് വലതുകാൽ ഉയർത്തി ലൂണ ഗോളിക്ക് മുകളിലൂടെ വലയിലെത്തിച്ചത്. തുടർന്ന് യുക്രെയ്ൻ താരം ഇയാന്റെ ഇരട്ട ഗോളുകളുടെ മികവിൽ 3-1ന് ഉജ്ജ്വല ജയമാണ് ഈസ്റ്റ്ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് നേടിയത്.















