മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ വലിയ വിജയത്തിലേയ്‌ക്ക് നീങ്ങുകയാണ്. ആചാര്യ എന്ന പരാജയ ചിത്രത്തിനു ശേഷം പുറത്തിറങ്ങിയ ചിരഞ്ജീവി ചിത്രമാണ് ഗോഡ്ഫാദർ. ആദ്യം ദിനം തന്നെ 38 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. തെലുങ്ക് മെഗാസ്റ്റാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ബോളിവുഡ് താരം സൽമാൻ ഖാന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ചിരഞ്ജീവി. സൽമാൻ ഖാൻ ചെയ്ത വേട്ടാവളിയൻ മസൂദ് ഭായ് എന്ന കഥാപാത്രമാണ് ഗോഡ്ഫാദറിന്റെ അതിശയകരമായ വിജയത്തിന് പിന്നിലെ ശക്തിയെന്നാണ് ചിരഞ്ജീവി പറഞ്ഞത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ സൽമാൻ ഖാന് താരം നന്ദി രേഖപ്പെടുത്തിയത്.
‘എന്റെ പ്രിയപ്പെട്ട സല്ലു ഭായ്.. നിങ്ങൾക്ക് നന്ദി, ഒപ്പം അഭിനന്ദനങ്ങൾ. കാരണം, മസൂദ് ഭായ് ആണ് ഗോഡ് ഫാദറിന്റെ വിസ്മയകരമായ വിജയത്തിന് പിന്നിലെ ശക്തി. ഞാൻ താങ്കളെ വളരെയധികം സ്നേഹിക്കുന്നു’ എന്ന് പറഞ്ഞു കൊണ്ട് വീഡിയോയിൽ സൽമാൻ ഖാന് ചിരഞ്ജീവി ചുംബനം നൽകുന്നതും കാണാം. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്ഫാദർ. മോഹൻ രാജയാണ് ചിത്രത്തിന്റെ സംവിധായകൻ. ലൂസിഫറിലെ മോഹൻലാലിന്റെ കഥാപാത്രത്തെ ചിരഞ്ജീവി അവതരിപ്പിക്കുമ്പോൾ പൃഥ്വിരാജ് ചെയ്ത കഥാപാത്രമായാണ് സൽമാൻ ഖാൻ എത്തുന്നത്. മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയൻതാരയാണ്.
ഗംഭീര മേക്കിംഗാണ് സിനിമയുടേതെന്നും ലൂസിഫറിന്റെ കഥയുമായി ഗോഡ്ഫാദറിന് മാറ്റമുണ്ടെന്നും തെലുങ്ക് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ മലയാളി പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്ക് പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന മേക്കിംഗ് ശൈലിയാണ് ഗോഡ്ഫാദറിന്റെ വിജയത്തിന് കാരണമായതെന്ന് നിരൂപകർ പറയുന്നു. കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സത്യദേവ് കഞ്ചാറാണയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എസ്.തമൻ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
Comments