ജയ്പൂർ: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റിൽ. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വേണ്ടിയാണ് 31-കാരനായ രവി പ്രകാശ് മീണ ചാരവൃത്തി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് മീണ ചോർത്തി നൽകിയിരുന്നത്.
ഡൽഹിയിലെ സേനാഭവനിൽ ക്ലാസ്സ്-4 ജീവനക്കാരാനാണ് മീണ. ഇയാൾ പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങുകയായിരുന്നു. തുടർന്നാണ് ഇന്ത്യൻ സൈന്യത്തെ കുറിച്ചുള്ള രഹസ്യാത്മകവും തന്ത്രപ്രധാനവുമായ വിവരങ്ങൾ പങ്കുവെയ്‌ക്കാൻ ശ്രമം നടത്തിയതായി രാജസ്ഥാൻ ഇൻലിജൻസ് ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു. ഇയാളുടെ അക്കൗണ്ടിൽ പണം ലഭിച്ചതായും അതിന് ശേഷമാണ് സമൂഹമാദ്ധ്യമങ്ങൾ വഴി ഏജന്റിന് വിവരങ്ങൾ നൽകിയതെന്നും പോലീസ് പറഞ്ഞു.പശ്ചിമ ബംഗാളിലെ ഇന്ത്യൻ ആർമിയുടെ ഉദ്യോഗസ്ഥയെന്ന വ്യാജനേയാണ് പാക് ഏജന്റ് മീണയെ സമീപിച്ചത്. അഞ്ജലി തിവാരിയെന്ന പേരിലാണ് ഇവർ മീണയെ ബന്ധപ്പെട്ടത്.
മീണയെ രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും സാങ്കേതിക തെളിവുകൾ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽഫോൺ വിദഗ്ധമായി പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. ഒഫീഷ്യൽ സീക്രട്‌സ് ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Comments