ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്‌ക്ക് വേണ്ടി നേതാക്കൾ തമ്മിൽ കടിപിടിയാണെന്ന പരിഹാസവുമായി മുതിർന്ന ബിജെപി നേതാവ് വസുന്ധര രാജെ. മുഖ്യമന്ത്രി പദത്തിന് വേണ്ടി സച്ചിൻ പൈലറ്റും, അതിനെതിരെ അശോക് ഗെഹ്ലോട്ടും കൂട്ടരും നടത്തിയ നീക്കങ്ങളെ പരിഹസിച്ചായിരുന്നു വസുന്ധരയുടെ പരാമർശം.
കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുടെ കസേര വിടാൻ ഒരുക്കമല്ല, അതേസമയം മറുവിഭാഗമാകട്ടെ അത് പിടിച്ചെടുക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. കസേരയ്‌ക്ക് വേണ്ടി അടികൂടുന്നവർ പൊതുജനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. ഗെഹ്ലോട്ട് സർക്കാരിന്റെ ദുർഭരണത്തെ കുറിച്ച് ജനങ്ങൾ ഇന്ന് ബോധവാന്മാരാണ്. ഗെഹ്ലോട്ടിന്റെ കയ്യിലാണ് ഇവിടുത്തെ ജനങ്ങൾ അധികാരം നൽകിയത്. എന്നാൽ അദ്ദേഹത്തിന് അവരുടെ ആവശ്യങ്ങൾ കേൾക്കാൻ താത്പര്യം ഇല്ല.
തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നതിൽ ഗെഹ്ലോട്ട് വിദഗ്ധനാണ്. കർഷകരുടെ കടങ്ങൾ എഴുതി തള്ളുമെന്നാണ് നാല് വർഷം മുൻപ് അധികാരത്തിൽ വന്നപ്പോൾ ഗെഹ്ലോട്ട് പറഞ്ഞത്. അതൊന്നും ഇതുവരെ പാലിക്കാനായിട്ടില്ലെന്നും വസുന്ധര രാജെ പരിഹസിച്ചു.
Comments