ബബിയ എന്നും ഒരു അത്ഭുതമായിരുന്നു.. ക്ഷേത്ര കുളത്തിൽ ഒരു മുതല എങ്ങനെ ഒരു സസ്യാഹാരിയായി ഏഴ് പതിറ്റാണ്ടിലധികം കഴിഞ്ഞുവെന്നത് പിടികിട്ടാത്ത ചോദ്യമായി എക്കാലവും അവശേഷിക്കും. ക്ഷേത്ര നിവേദ്യം കഴിച്ചുകൊണ്ട് കുമ്പള അനന്തപുരം ക്ഷേത്രത്തിലെ തടാകത്തിൽ ഉണ്ടായിരുന്ന മുതലായായിരുന്നു ബബിയ.. ക്ഷേത്രത്തിലെത്തുന്ന ഓരോ ഭക്തരെയും വിസ്മയിപ്പിച്ചിരുന്ന മുതല ഇനി നനവാർന്ന ഓർമ്മയായാരിക്കും ഏവരുടെയും മനസ്സിൽ ഇടംപിടിക്കുക.. 77 വയസ്സിലേറെ പ്രായം കണക്കാക്കുന്ന മുതലയ്‌ക്ക് ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്..
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കാസർകോട്ടെ അനന്തപുരം ക്ഷേത്രം. കുമ്പളയിൽ നിന്നും അഞ്ച് കിലോമീറ്റർ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനോഹരമായ തടാകത്തിന്റെ മദ്ധ്യത്തിൽ അതിവിശിഷ്ടമായ വാസ്തുവിദ്യയാൽ പണികഴിപ്പിച്ച ക്ഷേത്രമാണിത്.
ക്ഷേത്രത്തോളം പ്രസിദ്ധമായിരുന്നു തടാകത്തിലുണ്ടായിരുന്ന മുതലയും.
അവിടെ രാവിലെയും ഉച്ചയ്‌ക്കുമുള്ള പൂജകൾക്ക് ശേഷം നൽകുന്ന നിവേദ്യമാണ് തടാകത്തിൽ കഴിഞ്ഞിരുന്ന ബബിയയുടെ ആഹാരം. പൂർണ്ണമായും സസ്യാഹാരിയായിരുന്നു ബബിയ. പൂജയ്‌ക്ക് ശേഷം നിവേദ്യം പൂജാരി കുളത്തിലെത്തി ബബിയക്ക് നൽകുന്നതാണ് പതിവ്. കുളത്തിലെ മറ്റ് മത്സ്യങ്ങളെ ഒന്നും തന്നെ ബബിയ ഉപദ്രവിക്കാറില്ലായിരുന്നു. സാധാരണ മുതലകളെ പോലെയുള്ള അക്രമസ്വഭാവവും ബബിയ കാണിക്കാറില്ലെന്നതായിരുന്നു പ്രത്യേകത.
മുതലയ്‌ക്കുള്ള നിവേദ്യവും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായിരുന്നു. ഇഷ്ടകാര്യസിദ്ധിക്കാണ് ഭക്തർ സാധാരണയായി ഈ വഴിപാട് നടത്തിയിരുന്നത്.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് കാസർകോട്ടെ അനന്ത പത്മനാഭസ്വാമി ക്ഷേത്രത്തെ കണക്കാക്കിയിരുന്നത്. അനന്തപത്മനാഭൻ ഇവിടെയായിരുന്നു കുടിക്കൊണ്ടിരുന്നത് എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിൽ വർഷങ്ങൾക്ക് മുമ്പേ ഉണ്ടായിരുന്ന മുതലയെ 1945 കാലഘട്ടത്തിൽ ബ്രിട്ടീഷ് സൈനികൻ വെടിവച്ചു കൊന്നുവെന്നും ദിവസങ്ങൾക്കുള്ളിൽ ക്ഷേത്രക്കുളത്തിൽ വീണ്ടും ആ മുതല പ്രത്യക്ഷപ്പെട്ടുവെന്നുമാണ് ബബിയയുടെ കഥയായി പറഞ്ഞുകേട്ടിട്ടുള്ളത്.
വർഷങ്ങൾക്കിപ്പുറം അപൂർവ്വമായ ആഹാരശൈലി കൊണ്ടും സ്വഭാവ സവിശേഷത കൊണ്ടും ഏറെ ജനപ്രീതി പിടിച്ചുപറ്റാൻ ബബിയ എന്ന മുതലയ്‌ക്ക് കഴിഞ്ഞു. ജീവിച്ചിരുന്ന കാലം വരെയും ബബിയ ആരെയും ആക്രമിച്ചിട്ടില്ല. ക്ഷേത്രത്തിലെ ഈ തടാകത്തിലേക്ക് ബബിയ എങ്ങനെ എത്തിപ്പെട്ടുവെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്..
Comments