മുംബൈ: 2020ൽ മഹാരാഷ്‌ട്രയിലെ പാൽഘറിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ വിരോധമില്ലെന്ന് മഹാരാഷ്‌ട്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. കേസിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കാൻ എന്ത് നടപടികൾ സ്വീകരിക്കാനും തയ്യാറാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 2020 ഏപ്രിൽ മാസത്തിൽ നടന്ന കൊലപാതകത്തിൽ സിബിഐ അന്വേഷണമോ കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണമോ വേണമെന്നുള്ള ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ മഹാരാഷ്‌ട്ര ഭരിക്കുമ്പോഴായിരുന്നു കൊലപാതകം. കേസിൽ സിബിഐ അന്വേഷണം വേണം എന്ന ആവശ്യം അന്നത്തെ സർക്കാർ നിരാകരിച്ചിരുന്നു. കേസിൽ അന്വേഷണം പൂർത്തിയായി എന്നതായിരുന്നു ഉദ്ധവ് സർക്കാരിന്റെ വിശദീകരണം.
2020 ഏപ്രിൽ 16ന് രാത്രിയിലായിരുന്നു ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും ഗുജറാത്തിലെ സൂറത്തിലേക്ക് കാറിൽ ഡ്രൈവർക്കൊപ്പം പോകുകയായിരുന്ന രണ്ട് സന്യാസിമാരെ ആൾക്കൂട്ടം തടഞ്ഞു നിർത്തി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ലോക്ക്ഡൗൺ കാലത്തായിരുന്നു കൊലപാതകം. സംഭവത്തിന് ദൃക്സാക്ഷികളായ പോലീസുകാർ അക്രമികളെ തടയാൻ കൂട്ടാക്കിയിരുന്നില്ല. ഇവർക്കെതിരെ നടപടി സ്വീകരിച്ചു എന്നായിരുന്നു അന്നത്തെ സർക്കാരിന്റെ വിശദീകരണം.
Comments