പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകളെ കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാനായി കുഴിയെടുത്തത് അയൽവാസിയായ ബേബിയാണെന്ന് കണ്ടെത്തി. മാലിന്യം നിക്ഷേപിക്കാനാണെന്ന് പറഞ്ഞാണ് കുഴിയെടുപ്പിച്ചത് എന്ന് ബേബി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആഭിചാര കൊലയുടെ ആദ്യ ഇര പത്മയുടെ മൃതദേഹം മറവ് ചെയ്യാനുള്ള കുഴിയെടുക്കാൻ അയൽവാസിയെയാണ് ഭഗവൽ സിംഗ് വിളിച്ചത്. രണ്ടാഴ്ച മുൻപായിരുന്നു സംഭവം. മാലിന്യം നിക്ഷേപിക്കാനെന്ന് പറഞ്ഞ് കുഴിയെടുപ്പിച്ചു. നാലടി വീതിയിൽ സമചതുരത്തിൽ കുഴിയെടുക്കാനായിരുന്നു നിർദ്ദേശം. ഇതിന് പ്രതിഫലമായി 1000 രൂപയും നൽകിയെന്നും ബേബി പറഞ്ഞു. താൻ ഒരു കുഴി മാത്രമാണ് എടുത്തത് എന്നും കൂലിപ്പണിക്കാരനായ ബേബി വ്യക്തമാക്കി.
അതേസമയം വീട്ടിൽ ഷാഫിയെ കണ്ടില്ലെന്നാണ് ബേബി പറയുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വീടിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നതിനായി രണ്ട് സ്ത്രീകളെയാണ് ദമ്പതിമാരും ദുർമന്ത്രവാദിയും ചേർന്ന് കൊലപ്പെടുത്തിയത്. ഇവരെ അതിക്രൂരമായി കൊലപ്പെടുത്തി ചോര വീടിന് ചുറ്റും തളിച്ചുവെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ മാംസം പാകം ചെയ്ത് ഭക്ഷിച്ചുവെന്നും ലൈല വെളിപ്പെടുത്തി. സ്ത്രീകളുടെ മാംസം പച്ചയ്‌ക്ക് കഴിക്കണമെന്നാണ് മുഹമ്മദ് ഷാഫി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇവരത് പാകം ചെയ്യുകയായിരുന്നു. പിന്നീട് കഴിക്കാനായി പത്മയുടെ മൃതദേഹം ഉപ്പിലിട്ട് വെയ്‌ക്കുകയും ചെയ്തിരുന്നു.















