ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്നലെ ഉണർന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവ ബഹുലമായ മൂഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ്. പ്രബുദ്ധ കേരളത്തിന് ആഭിചാര കൊലപാതകത്തിന്റെ പേരിൽ ലജ്ജിച്ച് തല താഴ്‌ത്തേണ്ടി വന്നിരിക്കുന്നു. ഇത് കേരളമാണ് ഇവിടിങ്ങനാണ് എന്നതിന് പകരം ഇതും കേരളത്തിലാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഇവിടെ ചിന്തിക്കേണ്ട ഒന്നുണ്ട് കേരളത്തിൽ നടക്കുന്ന ആദ്യ ആഭിചാര കൊലപാതകമല്ല ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. നരഭോജികളായ കൊലപാതകികളുടെ ക്രൂരകൃത്യങ്ങൾ വാർത്തകളിൽ നിറയുമ്പോൾ അറിയണം നാം സമാനമായ കൊലപാതകങ്ങളുടെ പിന്നാമ്പുറക്കഥകൾ. ശേഷം ഒന്നുകൂടി ചിന്തിക്കുക ഇതോ കേരളമെന്ന്.
1981 ഡിസംബറിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രവാദിയുടെ നിർദേശം അനുസരിച്ച് ഇടുക്കിയിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് സോഫിയ എന്ന വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടു. 1983 ജൂലൈയിൽ പിതാവും സഹോദരിയും അയൽക്കാരും ചേർന്ന് ഒൻപതാം ക്ലാസുകാരനെ നിധിക്ക് വേണ്ടി ബലി നൽകി. കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം.
1995 ജൂണിലും ,2012 ഒക്ടോബറിലും സമാന സംഭവങ്ങൾ ഉണ്ടായി. 2014 ഓഗസ്റ്റിൽ മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു പൊന്നാനിയിലെ ആഭിചാര കൊലപാതകം. അഞ്ചുമാസം ഗർഭിണിയായിരുന്ന ഹസാന എന്ന യുവതിയാണ് ആഭിചാര കൊലപാതകത്തിന് ഇരയായത്. അതേവർഷം തന്നെ കരുനാഗപ്പള്ളിയിൽ തഴവ സ്വദേശി ഹസീന എന്ന യുവതിയും കൊല്ലപ്പെട്ടു. ഈ കേസിൽ ആഭിചാര ക്രീയകൾ ചെയ്ത സിറാജുദ്ദീൻ എന്ന വ്യക്തി അന്ന് അറസ്റ്റിലായിരുന്നു.
2018 ഓഗസ്റ്റിലും 2019 മാർച്ചിലും കൊലപാതകങ്ങൾ ആവർത്തിച്ചു. 18 ൽ തൊടുപുഴയിലും 19 ൽ കരുനാഗപ്പള്ളിയിലുമാണ് കൊലപാതകങ്ങൾ നടന്നത്. ശേഷം 2021 ഫെബ്രുവരിയിലെ പുതുപ്പള്ളി കൊലപാതകം വിശ്വസിക്കാൻ സാധിക്കാത്ത ഒന്നായിരുന്നു. അല്ലാഹുവിന്റെ പ്രീതിക്കായി മാതാവ് കൊലപ്പെടുത്തിയത് ആറ് വയസ്സുകാരനെയാണ്. മുൻ മദ്രസ അദ്ധ്യാപിക കൂടെയായിരുന്ന ഷാഹിദ കുട്ടിയെ കഴുത്തറുത്തായിരുന്നു കൊലപ്പെടുത്തിയത്.കൊല ചെയ്ത ശേഷം പോലീസിനെ വിളിച്ചു വിവരം പറഞ്ഞതും ഷാഹിദ തന്നെയാണ്.
ഇപ്പോഴിതാ ഇവയ്‌ക്കെല്ലാം ബദലായി മറ്റൊന്നും. ഇലന്തൂർ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങൾ ഏതൊരു സാധാരണക്കാരനും അറപ്പോടെ മാത്രമെ ചിന്തിക്കാൻ കഴിയൂ. ഐശ്വര്യം ലഭിക്കാൻ സ്ത്രീകളെ വശീകരിച്ച് ക്രൂരമായി കൊലപ്പെടുത്തുന്നു. കഷ്ണങ്ങളാക്കി മുറിച്ച് കുഴിച്ചിടുന്നു. ഉപ്പിലിട്ട് സൂക്ഷിക്കുന്നു. ശേഷം പാകം ചെയ്ത് ഭക്ഷിക്കുന്നു. സമൂഹത്തിൽ മുൻപന്തിയിൽ നിന്ന വ്യക്തിയാണ് പ്രതികളിൽ ഒരാളായ് ഭഗവൽ സിംഗ്.ഷാഫി കൊടും കുറ്റവാളിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഇയാളും ഭാര്യയും ചലിക്കാനുണ്ടായ കാരണം എന്താണ്. പണം മാത്രമാണോ ? . ഇവിടെ ഏതൊരു സാധാരണക്കാരന്റെയും ഉള്ളിൽ ഉയരുന്ന ചില സംശയങ്ങളുണ്ട് നമ്മുടെ സംസ്ഥാനത്ത് നിരവധി പേരെയാണ് ഇതിനോടകം കാണാതായിരിക്കുന്നത്. പലരുടെയും വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഇതിൽ സ്ത്രീകളും ഉൾപ്പെടുന്നു. ഇവരുടെ തിരോധനത്തിൽ ഇത്തരം കൊലപാതകങ്ങളുമായി ബന്ധം ഉണ്ടോ? നിലവിൽ പോലീസും ഇത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments