പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാരക്കൊലയുടെ ഞെട്ടലിൽ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാൻ വേണ്ടി രണ്ട് സ്ത്രീകളെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയതിന്. പിന്നാലെ അവരുടെ മാംസവും വേവിച്ച് കഴിച്ചു. എന്നാൽ ഇത് ആദ്യമായല്ല ഇലന്തൂർ എന്ന പ്രദേശം കേരളത്തെ ഞെട്ടിച്ചുകൊണ്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. കാൽ നൂറ്റാണ്ട് മുൻപും ഇത്തരത്തിലൊരു ആഗ്രഹസാഫല്യത്തിനായി ഇവിടെയൊരു മനുഷ്യബലി നടന്നു. അന്ന് കാമുകിക്ക് വേണ്ടിയാണ് നാലര വയസുകാരിയായ പെൺകുട്ടിയെ ചുട്ടുകൊന്നത്.
1997 ൽ നാലര വയസുകാരിയായ അശ്വിനി എന്ന കുട്ടിയാണ് അന്ന് ആഭിചാര കൊലയ്‌ക്ക് ഇരയായത്. ഇലന്തൂർ പൂക്കോട് കണിയാംകണ്ടത്തിൽ ഡോ. ശശി രാജ പണിക്കർ (46), രണ്ടാം ഭാര്യ കുരിയന്നൂർ കംപോത്രയിൽ സുകുമാരിയമ്മ (31), കാമുകി ചേർത്തല വാറണാട് ചുങ്ക തറയിൽ സീന (24 ) എന്നിവർ ചേർന്നാണ് കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടാം ഭാര്യയിലുണ്ടായ സ്വന്തം മകളെയാണ് ഇയാളന്ന് കൊലപ്പെടുത്തിയത്. കാമുകിയെ വിവാഹം കഴിക്കാൻ വേണ്ടി ഭാര്യയെ അടുത്തു നിർത്തിയായിരുന്നു ക്രൂരത. അശ്വിനിയെ പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് കേസ്.
രണ്ടാം ഭാര്യയിൽ കുട്ടി ജനിച്ചത് മുതൽ ഇയാൾ പീഡനം ആരംഭിച്ചിരുന്നു. ശരീരമാസകലം മുറിവേൽപ്പിച്ചാണ് പീഡനം നടത്തിയത്. ആരും അടുത്തില്ലാത്ത സമയത്ത് കുട്ടിയെ ഉപദ്രവിച്ച് അതിലൂടെ സന്തോഷം കണ്ടെത്തുകയാണ് ചെയ്തിരുന്നത്. ദേവമാസകലം മുറിവേറ്റിട്ടും ചികിത്സിക്കാൻ ഇയാൾ തയ്യാറായില്ല. കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
കേസിൽ ശശി രാജയ്‌ക്ക് ജീവപര്യന്തവും മറ്റുള്ളവർക്ക് ജയിൽ വാസവും ലഭിച്ചു. ഇവർ പുറത്തിറങ്ങിയെങ്കിലും ശശി രാജ ജയിലിൽ കിടന്ന് രോഗബാധിതനായി മരിച്ചു.
Comments