തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലക്കേസിൽ പ്രതി ഭഗവൽ സിംഗ് സിപിഎം അംഗമാണോ എന്നതിൽ വ്യക്തമായ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്നാണ് നേതാവ് പറഞ്ഞത്. ആരായാലും കർശന നടപടിയുണ്ടാകുമെന്നും പാർട്ടി സെക്രട്ടറി അറിയിച്ചു.
കേസിലെ പ്രതിയായ ഭഗവൽ സിംഗ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ്. സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും പരിപാടികളിൽ ഇയാൾ നിറസാന്നിദ്ധ്യമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായ പ്രവർത്തകനായിരുന്നു ഭഗവൽ സിംഗ്. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ദമ്പതിമാർ രണ്ട് പേരും സിപിഎമ്മുകാരാണെന്നാണ് നാട്ടുകാരും പറയുന്നത്.
എന്നാൽ ഇത് അംഗീകരിക്കാൻ പാർട്ടി ഇതുവരെ തയ്യാറായിട്ടില്ല. ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞത്. പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകും, എന്നാൽ അംഗമല്ലെന്നും പിബി അംഗം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം.















