കൊച്ചി : ആഭിചാര കൊലക്കേസിലെ പ്രധാനപ്രതി ഷാഫിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ദമ്പതികൾക്ക് പൂജ നടത്തുന്നതിന് വേണ്ടി പണം വാഗ്ദാനം ചെയ്തുകൊണ്ട് മുഹമ്മദ് ഷാഫി തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊച്ചി സ്വദേശിയായ യുവതി. പൂജയിൽ സഹകരിച്ചാൽ ഒന്നര ലക്ഷം രൂപ ലഭിക്കുമെന്നും അതിൽ അര ലക്ഷം തനിക്ക് നൽകാമെന്നുമായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഷാഫിയുടെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടത് ദൈവാനുഗ്രഹം എന്നാണ് യുവതി പറയുന്നത്.
ലോട്ടറി വിൽക്കാൻ നിൽക്കുമ്പോഴാണ് ഷാഫി സമീപിക്കുന്നത്. ഈ ലോട്ടറി വിറ്റിട്ട് നിങ്ങൾക്ക് എങ്ങനെ ജീവിക്കാൻ പറ്റുമെന്ന് പലപ്പോഴും ചോദിക്കാറുണ്ട്. നിങ്ങൾ അവരുടെ അടുത്ത് പോയാൽ പ്രപഞ്ചത്തിലൂടെ പല കാര്യങ്ങൾ അവർ ചെയ്ത് കാണിച്ചുതരും. അത് ചെയ്താൽ ഒന്നര ലക്ഷം രൂപയും അവർ തരും എന്നാണ് ഷാഫി പറഞ്ഞത്.
അൻപതിനായിരം തനിക്കും ഒരു ലക്ഷം ഷാഫിക്കും എന്നാണ് അയാൾ പറഞ്ഞത്. എന്നാൽ താനതിന് തയ്യാറായില്ലെന്ന് യുവതി പറഞ്ഞു. ഷാഫിയുടെ കൈയ്യിൽ നിന്ന് രക്ഷപ്പെടാനായത് ദൈവഭാഗ്യമാണെന്നും ഇവർ കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട റോസ്ലിയെയും പത്മയെയും ഇവർക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. നാലഞ്ച് മാസങ്ങൾക്ക് മുൻപാണ് റോസ്ലിയെ അവസാനമായി കാണുന്നത്. റോസ്ലിയെ തിരുവല്ലയിൽ കൊണ്ടുപോയി രക്ഷപ്പെടുത്തിയെന്നും ലക്ഷങ്ങൾ വിലമതിപ്പുള്ള വീട് വാങ്ങിക്കൊടുത്തെന്നുമാണ് ഷാഫി പറഞ്ഞിരുന്നത്. നീയും വാടി നിന്നെയും രക്ഷപ്പെടുത്താം എന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. താനും മറ്റുള്ളവരും അയാളുടെ ചതിക്കുഴിയിൽ വീഴാതിരുന്നത് ദൈവാനുഗ്രഹം കൊണ്ടാണെന്നും യുവതി പറഞ്ഞു.
Comments