കാഞ്ഞങ്ങാട്: ദീർഘായുസിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടി രണ്ട് സാധു സ്ത്രീകളെ ആഭിചാര കൊല നടത്തിയ സംഭവം കേരളക്കര മനസ് മരവിച്ചാണ് കേട്ടത്. മുഹമ്മദ് ഷാഫിയും, ഭഗവൽ സിംഗും, ലൈലയും ചേർന്ന് നടത്തിയത് പൈശാചികമായ കൊലപാതകം.സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് കബളിപ്പിച്ച് കുടുക്കുന്നത് ഇത് ആദ്യമല്ലെങ്കിലും ഇത്രയധികം ക്രൂരതയോടെ രണ്ട് സ്ത്രീകളെ നിഷ്‌കരുണം കൊന്ന് തള്ളിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഇലന്തൂരിലെ ആഭിചാര കൊല ചർച്ചയാകുമ്പോൾ 29 വർഷം മുൻപ് കാസർകോട് ദേവലോകത്ത് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഓർമ്മയിലാണ് ഇന്നും അവിടുത്തെ നാട്ടുകാർ. 1993 ഒക്ടോബർ 9 നായിരുന്നു കേരളത്തെ ഞെട്ടിച്ച ആ സംഭവം. ദേവലോകത്തെ ശ്രീകൃഷ്ണഭട്ടും ഭാര്യ ശ്രീമതിയുമാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. കർഷക കുടുംബത്തിൽ വിദ്യാർത്ഥികളായ മൂന്ന് മക്കളോടൊപ്പം അല്ലലില്ലാതെ ജീവിച്ചുവന്ന അവരെ കർണാടക സാഗർക്കാരി റോഡ് സ്വദേശിയായ ഇമാം ഹുസൈൻ കൃഷിയിടത്തിൽ സ്വർണ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം
സൗഹൃദം നടിച്ച് ഇമാം ഹുസൈൻ, ഒരു പൂവൻകോഴിയുമായി 1993 ഒക്ടോബർ 9 ന് ശ്രീകൃഷ്ണ ഭട്ടിന്റെ വീട്ടിലെത്തി. ദമ്പതികൾക്ക് പ്രസാദമായി ഉറക്ക ഗുളിക ചേർത്ത വെള്ളം കൊടുത്തു. പിന്നീട് കൃഷിയിടത്തിൽ ഒരുക്കിയ കുഴിയിലിറങ്ങി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. കുഴിയിലിറങ്ങി പ്രാർത്ഥന ആരംഭിച്ച ദമ്പതികളെ ഹുസൈൻ മൺവെട്ടി കൊണ്ട് അടിച്ചു വീഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങൾ അതേ കുഴിയിൽ കുഴിച്ചുമൂടിയ ഹുസൈൻ വീട്ടിലെ സ്വർണവും പണവും കൊള്ളയടിച്ച് കടന്നു കളഞ്ഞു.
ആദ്യഘട്ടത്തിൽ ദൃക്‌സാക്ഷികളാരും ഇല്ലാതെയായിരുന്നു അന്വേഷണം. ഏക സാക്ഷിയായി ഉണ്ടായിരുന്നത് ഇമാം ഹുസൈൻ കൊണ്ടുവന്ന പൂവൻകോഴി. മൂന്ന് മാസം ആ തെളിവിനെ ആദൂർ പോലീസ് സ്‌റ്റേഷനിലിട്ട് വളർത്തി. കോഴി ചത്തതോടെ കൂടുതൽ പ്രതിസന്ധിയിലായി. ഇമാമിനെ വീട്ടിൽ ഇറക്കിയ ടാക്‌സി ഡ്രൈവറെ കണ്ടെത്തി. പിന്നീട് കൊല നടന്ന് 19 വർഷത്തിന് ശേഷം ഇമാമിനെ ബംഗളൂരുവിൽ നിന്ന് ക്രൈംബ്രാഞ്ച് പിടികൂടുകയായിരുന്നു. ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ഇയാളെ വെറുതെ വിട്ടു. സാക്ഷിയായ കോഴിയുമായി ബന്ധപ്പെട്ട മൊഴി,കേസിൽ കൊലക്കുറ്റം ചുമത്താൻ മതിയായത് അല്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
Comments