ഡൽഹി: ഇലന്തൂരിലെ ആഭിചാരക്കൊല രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല. സ്ത്രീകളുടെ സുരക്ഷയ്‌ക്കായി പിണറായി സർക്കാർ കേരളത്തിൽ ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിലെ ഭരണസംവിധാനം തെറ്റായ ദിശയിലാണ്. ഭരണകക്ഷിയിലെ ഗുണ്ടകൾ അഴിഞ്ഞാടുന്നതിനാലാണ് ഇത്തരത്തിലുള്ള ദാരുണവും പൈശാചികവുമായ സംഭവങ്ങൾ കേരളത്തിൽ നടക്കുന്നതെന്നും ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
സ്ത്രീ സുരക്ഷയ്‌ക്കു വേണ്ടിയും മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും നിരന്തരം ശബ്ദിക്കുന്ന കപട മതേതര പുരോഗമനവാദികൾ രാജ്യത്തെ നടുക്കിയ സംഭവത്തിൽ മൗനം പാലിക്കുകയാണ്. അവർക്ക് പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ മൗനം. കേരളം മാറി മാറി ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും മുഖം രക്ഷിക്കുന്നതിനാണ് പലരും സംഭവത്തിൽ പ്രതികരിക്കാതിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ മറ്റ് സംസ്ഥാനങ്ങളിലായിരുന്നുവെങ്കിൽ അവരുടെ പ്രതികരണങ്ങൾ ഏതെല്ലാം തരത്തിലായിരുന്നേനെ എന്നും ഷെഹ്‌സാദ് പൂനവല്ല വിമർശിച്ചു.
കപട മതേതര ലോബികൾ വാഴ്‌ത്തുന്ന ചില സംസ്ഥാനങ്ങളാണ് കേരളം, ജാർഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവ. ഇവിടങ്ങളിൽ നടക്കുന്ന സ്ത്രീപീഡനങ്ങളും ദളിത് പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കൊടും ക്രൂരകൃത്യങ്ങളും കണ്ടില്ല എന്ന തരത്തിൽ നടിക്കുന്നു. കേരളത്തിൽ ആഭിചാരത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളെ കൊന്നത് ഞെട്ടിക്കുന്നു. പ്രതി ഭരിക്കുന്ന പാർട്ടിയുടെ അംഗവും. മറ്റൊരു പ്രതി ഒരു ഇസ്ലാമിസ്റ്റും. ഇത്രയും വലിയ സംഭവമുണ്ടായിട്ടും സാംസ്കാരികനായകരും മതേതരവാദികളും പ്രതികരിക്കാത്തത് അവരുടെ കപടതയെയാണ് സൂചിപ്പിക്കുന്നതെന്നും ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
Comments