തിരുവനന്തപുരം: പൂജകൾ ശാസ്ത്ര വിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജീർണ്ണമായ ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി പോലും പൂജകൾ ചെയ്യുന്നതെന്ന് സിപിഎം നേതാവ് പറഞ്ഞു. കേരളത്തിൽ നടന്ന ആഭിചാര കൊലക്ക് പ്രചോദനമായത് ഇത്തരം പൂജകളാണെന്ന് വരുത്തി തീർക്കാനായിരുന്നു എം.വി ഗോവിന്ദന്റെ ശ്രമം.
ആഭിചാര കൊലയിൽ കേരളം നടുങ്ങി നിൽക്കുമ്പോഴും രാഷ്‌ട്രീയ ആരോപണങ്ങൾ ഉയർത്തി അപമാനക്കറ കഴുകി കളയാനാണ് സിപിഎം ശ്രമിക്കുന്നത്. ജാതീയതയുടെയും വർഗീയതയുടെയും ഭാഗമായാണ് ഇത്തരം ആഭിചാര ക്രിയകൾ നടക്കുന്നതെന്നായിരുന്നു എം.വി ഗോവിന്ദൻ വിലയിരുത്തൽ. പൂജകൾ ശാസ്ത്ര വിരുദ്ധമാണ്. ജീർണ്ണമായ ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമായ പൂജകൾ പ്രധാനമന്ത്രി ചെയ്യുന്നത് രാജ്യം കാണുന്നുവെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അതേസമയം ഇലന്തൂർ ഇരട്ട നരബലിയിൽ കൊല ചെയ്തത് പാർട്ടി പ്രവർത്തകനാണെന്ന് ഇതുവരെ അന്വേഷിച്ച് കണ്ടെത്തിയിട്ടില്ലെന്നായിരുന്നു എം.വി ഗോവിന്ദൻ പറഞ്ഞത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതി സിപിഎം പ്രവർത്തകനാണെന്ന് തുറന്ന് പറയാനുള്ള ജാള്യതയാണ് സിപിഎം നേതാവിന്റെ വാക്കുകളിൽ പ്രകടമാകുന്നതെന്ന് സോഷ്യൽമീഡിയ വിമർശനമുയർന്നു.
രാഷ്‌ട്രീയ ആരോപണങ്ങൾ ഉയർത്തി വിഷയത്തെ വഴി തിരിച്ച് വിടാനുള്ള ശ്രമത്തിലാണ് സി.പി.എമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ആഭിചാര കൊലയിൽ സിപിഎമ്മിനെതിരെ കുന്തമുനകൾ നീളുന്ന സാഹചര്യത്തിൽ മുഖം രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ് ഇടതുനേതാക്കൾ.
Comments