കൊച്ചി: ഇരട്ട ആഭിചാര കൊലക്കേസിൽ രണ്ടാം പ്രതി ഭഗവൽ സിംഗിനും മൂന്നാം പ്രതി ലൈലയ്‌ക്കും വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇരുവരുടെയും പേരിലായി ഏകദേശം 25 ലക്ഷം രൂപയുടെ അടുത്ത് കടമുണ്ടായിരുന്നു. വിവിധ സഹകരണ ബാങ്കുകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി കാൽകോടിയോളം രൂപയുടെ കടമുണ്ട്.
ഇലന്തൂർ സഹകരണ ബാങ്കിൽ നിന്ന് 8,50,000 മറ്റൊരു ബാങ്കിൽ നിന്ന് പത്ത് ലക്ഷം രൂപയോളവും ദമ്പതികൾ വായ്പയെടുത്തിരുന്നു. ലൈലയുടെ പേരിലുള്ള വസ്തുവും ഇവരുടെ അവിവാഹിതനായ ഒരു സഹോദരന്റെ പേരിലുള്ള ഭൂമിയും ഈടുവെച്ചായിരുന്നു ബാങ്കിൽ നിന്ന് വായ്പയെടുത്തത്.
ചില വ്യക്തികളിൽ നിന്നായി അഞ്ച് ലക്ഷത്തിലധികം രൂപയും ഇവർ കൈപ്പറ്റിയിട്ടുണ്ട്. ആകെ 25 ലക്ഷത്തിനടത്ത് വരുന്ന ഈ ബാധ്യതകൾ എളുപ്പത്തിൽ മറികടക്കുന്നതിനായി ആഭിചാര ക്രിയകൾ നടത്തിയാൽ മതിയെന്ന ഷാഫിയുടെ വാക്കുകൾ ദമ്പതികൾ വിശ്വസിച്ചു. തുടർന്ന് അപരിഷ്‌കൃതമായ ആഭിചാര കൊലയടക്കമുള്ള പ്രവൃത്തികളിലേക്ക് ഇവർ മുതിരുകയായിരുന്നു.
അതേസമയം പ്രതി ഭഗവൽ സിംഗിനെ വലയിലാക്കാനായി ഷാഫി ഉപയോഗിച്ച ‘ശ്രീദേവി’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ പോലീസ് വീണ്ടെടുത്തു. ഏകദേശം 100 പേജുകളോളം വരുന്ന മൂന്ന് വർഷത്തെ സംഭാഷണം പോലീസിന് ലഭിച്ചിട്ടുണ്ട്. ഭഗവൽ സിംഗുമായി ഷാഫി 2019 മുതൽ നടത്തിയ സംഭാഷണമാണ് വീണ്ടെടുത്തത്. ഇതിനിടെ മാംസം കഴിച്ചുവെന്ന് പറയാൻ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പ്രതികൾ ആരോപിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് പ്രതികൾ ഇക്കാര്യം പറഞ്ഞത്.
Comments