ഷിംല : മുൻ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.വടക്കൻ മലയോര സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇത്തരത്തിലോരു വിമർശനം ഉന്നയിച്ചത്. പിന്നാലെ പ്രധാനമന്ത്രി ബൾക്ക് ഡ്രഗ് പാർക്കിന്റെ തറക്കല്ലിടുകയും ചെയ്തു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് കോൺഗ്രസ് മറന്നിരിക്കുന്നു. എന്നാൽ തങ്ങളുടെ പാത അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസനത്തെക്കാൾ മുൻ സർക്കാർ നിയമസഭാ സീറ്റുകളുടെ എണ്ണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഐഐടി, ഐഐഐടി, ഐഐഎം, എയിംസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാവുന്നതിന് തങ്ങളുടെ വരവിനായി ജനങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു. ഹിമാചൽ പ്രദേശിന്റെ അന്നത്തെ അവസ്ഥ താൻ ഓർക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്ന് ഒരു വികസനവും ഉണ്ടായിരുന്നില്ല. മുൻ സർക്കാരും ഡൽഹിയിലെ ഉദ്യോഗസ്ഥരും ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ വീഴ്ച വരുത്തി. അത്തരക്കാർക്ക് ഒരിക്കലും സാധാരണക്കാരുടെ പ്രതീക്ഷകൾ തിരിച്ചറിയാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐഐഐടി വന്നതോടെ പ്രദേശത്തെ യുവാക്കൾക്ക് മികച്ച ഉന്നത വിദ്യാഭ്യാസം നേടാൻ സാധിക്കും. ഇതിലൂടെ ഹിമാചൽ പ്രദേശിലെ ഡിജിറ്റൽ മുന്നേറ്റങ്ങൾക്ക് യുവാക്കൾ കാരണക്കാരാകും. അഞ്ച് വർഷത്തിനിടെ ഒൻപതാമത്തെ തവണയാണ് താൻ ഹിമാചൽ പ്രദേശിൽ എത്തുന്നത്. ദസറയ്‌ക്കും ദീപാവലിക്കും മുന്നോടിയായി സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ നൽകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സർക്കാർ മലയോര മേഖലകളിൽ ഉൽപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങൾ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments