കൊച്ചി : സിനിമാ നിർമ്മാതാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്തതായി പരാതി. നഗ്നദൃശ്യങ്ങൾ പകർത്തിയെടുത്ത ശേഷം 1.70 കോടി രൂപയാണ് ഇയാളിൽ നിന്ന് തട്ടിയെടുത്തത്. തൃശൂർ സ്വദേശിയായ മലയാള സിനിമാ നിർമ്മാതാവിനാണ് പണം നഷ്ടമായത്. ഭീഷണി വീണ്ടും തുടർന്നതോടെയാണ് നിർമ്മാതാവ് പോലീസിൽ പരാതി നൽകിയത്.
പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ചാണ് തന്നെ ഹണിട്രാപ്പിൽ കുടുക്കിയത് എന്നാണ് ഇയാൾ പറയുന്നത്. യുവതി തന്റെ സുഹൃത്തിന്റെ മകളാണെന്ന് പരാതിക്കാരൻ പറഞ്ഞു. അവരുമായി ദീർഘകാലത്തെ പരിചയമുണ്ട്. സ്വന്തം സ്ഥാപനത്തിൽ ഏറെ കാലം ഇവർ ജോലി ചെയ്തിട്ടുണ്ട്. അടുത്തിടെ ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലിലേക്ക് വിളിച്ച് കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു. അതനുസരിച്ച് മുറിയിൽ എത്തിയപ്പോൾ പ്രതികൾ ബലമായി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു എന്ന് പരാതിക്കാരൻ പറഞ്ഞു. ഭീഷണിപ്പെടുത്തി 1.70 കോടി രൂപയാണ് പ്രതികൾ കൈക്കലാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ ഒല്ലൂർ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പ്രതികളിൽ ഒരാൾക്ക് എംഎൽഎയുമായി ബന്ധമുണ്ടെന്നും അത് കാരണമാണ് പോലീസ് കേസെടുക്കാത്തത് എന്നും ഇയാൾ ആരോപിച്ചു. തുടർന്ന് ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി കേസെടുക്കാൻ നിർദ്ദേശിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതിക്കാരന് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും ഒല്ലൂർ പോലീസ് അറിയിച്ചു. ഇതോടെ കോടതി അലക്ഷ്യത്തിന് പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഇയാൾ പറഞ്ഞു.
Comments