സിഡ്നി: സിഡ്നിയിൽ അജ്ഞാതന്റെ കുത്തേറ്റ് ഇന്ത്യൻ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. സൗത്ത് വെയിൽസ് സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ 28 കാരൻ ശുഭം ഗാർഗാണ് അജ്ഞാതന്റെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഇയാൾക്ക് 11 കുത്തേറ്റതായാണ് പ്രാഥമിക വിവരം. ശുഭം സിംഗിനെ പരിപാലിക്കാൻ സിഡ്നിയിൽ എത്താൻ വിസ നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേന്ദ്രസർക്കാരിനെ സമീപിച്ചു.
അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കുടുംബം ട്വിറ്ററിലൂടെ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.ആശുപത്രിയിൽ കഴിയുന്ന ശുഭം ഗാർഗിന്റെ സഹോദരി കാവ്യ ഗാർഗാണ് ട്വിറ്റർ വഴി കേന്ദ്ര സർക്കാരിനെ കാര്യം ധരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരെ ട്വിറ്ററിൽ ടാഗ് ചെയ്താണ് കാവ്യ പോസ്റ്റിട്ടത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സഹോദരന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെന്നും പോസ്റ്റിൽ സഹോദരി പറഞ്ഞു.ശരീരത്തിൽ അണുബാധ പടരുന്നതായും സഹോദരി വ്യക്തമാക്കി. സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും തന്റെ സഹോദരന്റെ അടുത്തെത്താൻ ആവശ്യമായ സഹായം ചെയ്ത് നൽകണമെന്നും സഹോദരി അപേക്ഷിച്ചു.
അക്രമി പണം ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ പറയുന്നത്. 27-കാരനായ അക്രമിയെ അറസ്റ്റ് ചെയ്തതായും കൊലപാതകശ്രമത്തിന് കേസെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ശുഭം ഗാർഗിന്റെ മുഖത്തും നെഞ്ചിലും വയറിലും ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. മുൻ പരിചയമില്ലാത്തവരാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി.
Comments