ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണ്ണാടകയിൽ പുരോഗമിക്കുകയാണ്. യാത്രയുടെ തുടക്കത്തിലുണ്ടായിരുന്ന ആവേശമോ ജനസാന്നിധ്യമോ നിലനിർത്തി കൊണ്ടുപോകാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നാൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒരു കുറവും വന്നിട്ടില്ല. ഇതിനിടയിൽ രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുകയും ട്രോളുകൾ ആവുകയും ചെയ്യുന്നുമുണ്ട്. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത് രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളാണ്. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്കൊപ്പം ശ്രീരാമന്റെയും ഹനുമാന്റെയും ലക്ഷ്മണന്റെയും വേഷം ധരിച്ചവരും നടക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ഭാരത് ജോഡോ യാത്ര കർണാടകയിലെ ലെഗിലിൽ പുരോഗമിക്കവെയാണ് ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമന്റെയും വേഷം ധരിച്ച കലാകാരന്മാർ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നത്. കലാകാരന്മാർക്കൊപ്പം നടക്കുന്ന രാഹുൽ ഗാന്ധി ലക്ഷ്മണ വേഷം ധരിച്ച വ്യക്തിയ്ക്ക് ഹസ്തദാനം നൽകുന്നതും ചിത്രത്തിൽ കാണാം. കഴിഞ്ഞ ദിവസം കെ.സി വേണുഗോപാലിന്റെയൊപ്പം നടുറോഡിൽ രാഹുൽ ഗാന്ധി പുഷ് അപ്പ് ചെയ്യുന്ന ചിത്രവും ട്രോളുകളിൽ നിറഞ്ഞിരുന്നു.
സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്ര സെപ്റ്റംബർ 30-നാണ് കർണാടകയിൽ പ്രവേശിച്ചത്. 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റർ കാൽനടയായാണ് ജോഡോ യാത്ര കശ്മീരിലെത്തുക. ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതാണ് കോൺഗ്രസ് ഉയർത്തുന്ന മുദ്രാവാക്യം. എന്നാൽ ഇന്ത്യയെ പല രീതിയും വിഭജിച്ച കോൺഗ്രസാണ് ഇന്ത്യയെ ഒന്നിപ്പിക്കാൻ ഇറങ്ങുന്നത് എന്ന് ബിജെപി വിമർശിക്കുന്നു. ഇന്ത്യയ്ക്ക് കോൺഗ്രസ് പറയുന്ന ഒരു ഗതി വന്നിട്ടുണ്ട് എങ്കിൽ അത് കോൺഗ്രസ് ഭരിച്ചിരുന്ന കാലത്താണ് എന്നും വിമർശനം ഉയരുന്നു.
Comments