വാഷിംഗ്ടൺ: ആഗോളതലത്തിൽ മാന്ദ്യം അനുഭവിക്കുന്ന സമയത്തും മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആഗോള വളർച്ചാ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ നേരിടാൻ സാദ്ധ്യതയുള്ളതായും ഇന്ത്യ ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചമാണെന്നുള്ള അന്താരാഷ്‌ട്ര നാണയനിധിയുടെ പ്രശംസയ്‌ക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും വാർഷിക യോഗത്തിൽ അന്താരാഷ്‌ട്ര നാണയ ധനകാര്യ സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു നിർമലാ സീതാരാമൻ.
ഇന്ത്യയുടെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ കണക്കുകൾ പ്രകാരം 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വളർച്ചനിരക്ക് 13.5 ശതമാനമാണ്. വലിയ സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഉയർന്ന നിരക്കാണിത്. കേന്ദ്ര സർക്കാർ ഏകീകരണ പാതയിലാണെന്നും ജിഎഫ്ഡി-ജിഡിപി അനുപാതം 2021-22 ലെ 6.7 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായും 2020-21-ൽ 9.2 ശതമാനമായും വെട്ടിച്ചുരുക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യമേഖലയിലെ ഐ.ടി. സിമൻറ്, സ്റ്റീൽ, ഐഐപി ക്യാപിറ്റൽ ഗുഡ്സ്, സ്വർണം, എണ്ണ ഇതര ഇറക്കുമതി, എന്നിവയിലുടെ ഈ വളർച്ച പ്രതിഫലിക്കുന്നു.ഇതിലൂടെ മൊത്ത സ്ഥിര മൂലധന രൂപീകരണത്തിന്റെ (ജിഎഫ്സിഎഫ്) വളർച്ച 20 ശതമാനമായി ഉയർന്നു. ഇതുവഴി ആഭ്യന്തര സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞതായും ധനമന്ത്രി വ്യക്തമാക്കി.
ഇരുണ്ട ചക്രവാളത്തിലെ വെള്ളിവെളിച്ചമാണ് ഇന്ത്യ എന്നാണ് ഐഎംഎഫ് വിശേഷിപ്പിച്ചത്. ദുരിത കാലത്തെ അതിജീവിച്ച് അതിവേഗം വളരുന്ന സമ്പദ്ഘടനയാണ് രാജ്യത്തിന്റെത്. ഘടനപരമായ പരിഷ്‌കാരങ്ങളാണ് ഇതിന് പിന്നിലെന്നും ഐഎംഎഫ് വിലയിരുത്തിയിരുന്നു.
Comments