തിരുവനന്തപുരം: ഇലന്തൂരിലെ ആഭിചാര കൊലപാതക കേസിൽ അന്വേഷണം പരിശീലനം നൽകിയ നായകളെ ഉപയോഗിച്ച് വ്യാപിപ്പിക്കാനൊരുങ്ങി പോലീസ്. ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച നായ്‌ക്കളായ ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട മായ, മർസി എന്നീ നായ്‌ക്കളെയാണ് ഇലന്തൂരിലെത്തിക്കുക. പെട്ടിമുടി ദുരന്തത്തിൽ മൃതദേഹം കണ്ടെത്താൻ സഹായിച്ച നായയാണ് മായ.
പ്രതിയായ ഭഗവൽ സിംഗിന്റെ പുരയിടത്തിൽ പോലീസ് വീണ്ടും പരിശോധനകൾ നടത്തുമെന്ന് അറിയിച്ചു. കൂടുതൽ സ്ത്രീകളെ ആഭിചാര കൊലയ്‌ക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധനയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മൂന്ന് പ്രതികളുടെയും സാന്നിധ്യത്തിലാകും പരിശോധന നടത്തുക. ഇവിടെ പരിശോധന നടത്തുന്നതിനാണ് പ്രത്യേകം പരിശീലനം ലഭിച്ച നായ്‌ക്കളെ എത്തിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആഭിചാര കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കടവന്ത്രയിലെ ലോട്ടറി വിൽപനക്കാരി പത്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ നിന്നാണ് ചുരുളഴിയുന്നത്. പത്മയെയും തൃശൂർ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവൽ സിംഗും, ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുൾപ്പെട്ട മൂവർ സംഘം കൊലപ്പെടുത്തിയത്. പത്ത് ലക്ഷം രൂപ വാഗ്ദാനം നൽകിയാണ് യുവതികളെ വശീകരിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്.
Comments