കൊച്ചി : ഇലന്തൂർ ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കാൻ പോലീസ്. ഇയാൾ മനുഷ്യശരീരം കീറി മുറിച്ച് പരിചയമുളളയാളാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.
മുഹമ്മദ് ഷാഫി സർക്കാർ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം വിദഗ്ധന്റെ സഹായിയായി പ്രവർത്തിച്ചിരുന്നു എന്നാണ് കണ്ടെത്തൽ. മദ്ധ്യ കേരളത്തിലെ സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായിരുന്നപ്പോഴാണ് പോസ്റ്റ് മോർട്ടം മുറിയിൽ ഇയാൾ പ്രവർത്തിച്ചത്.
രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം നിരവധി കഷ്ണങ്ങളാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്. ഇത്തരത്തിൽ മൃതദേഹം കഷ്ണങ്ങളാക്കിയ രീതി കണ്ടപ്പോഴാണ് ഫോറൻസിക് വിദഗ്ധർ സംശയം പ്രകടിപ്പിച്ചത്. അതിവിദഗ്ധമായാണ് ഇയാളിത് ചെയ്തത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതശരീരം വെട്ടിമുറിച്ച് പരിശീലനം ഉള്ളയാൾക്ക് മാത്രമേ ഇത്തരത്തിൽ ചെയ്യാനാകൂ എന്നാണ് കണ്ടെത്തൽ.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇറച്ചിക്കടയിൽ ജോലി ചെയ്തിരുന്നതായി തെളിഞ്ഞു. പോസ്റ്റ് മോർട്ടം വിദഗ്ധന്റെ സഹായിയായും താൽക്കാലിക ജോലി ചെയ്തിരുന്നു. മദ്ധ്യകേരളത്തിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത് എന്നാണ് വിവരം. സംഭവത്തിൽ വ്യപകമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.
അതേസമയം ചോദ്യം ചെയ്യലിൽ ഇയാൾ കൃത്യമായ മറുപടി നൽകാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. അതിനിടെ ഇലന്തൂരിലെ വീട്ടുവളപ്പിൽ പരിശോധന നടത്തുകയാണ്. മൂന്നാം മൃതദേഹത്തിന് വേണ്ടിയാണ് തിരച്ചിൽ നടത്തുന്നത്.
Comments