പത്തനംതിട്ട: രണ്ട് സ്ത്രീകളെ ആഭിചാര കൊലയ്‌ക്ക് ഇരയാക്കിയ പ്രതി ഭഗവൽ സിംഗിന്റെ ഇലന്തൂരിലെ വീട്ടിൽ ഡമ്മി പരിശോധനയുമായി അന്വേഷണ സംഘം. പ്രതികൾ ആഭിചാര കൊല നടത്തിയത് എങ്ങനെയെന്ന് വ്യക്തമാകുന്നതിന് വേണ്ടിയാണ് ഡമ്മി ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത്. അതേസമയം ഭഗവൽ സിംഗിന്റെ പുരയിടത്തിലെ പരിശോധന അവസാനിച്ചു.
സത്രീ രൂപത്തിലുള്ള ഡമ്മിയാണ് പരിശോധനയ്‌ക്കായി എത്തിച്ചത്. കൊലകൾ പുനരാവിഷ്‌കരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതെല്ലാം വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്യും. അന്വേഷണത്തിൽ ഭഗവൽ സിംഗിന്റെ വീട്ടിൽ നിന്നും വിരലടയാളവും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ഇവരുടെ വീട്ടിൽ ഫ്രിഡ്ജിൽ നിന്നും രക്തക്കറ കണ്ടെത്തി. ഇതിന്റെ സാമ്പിളുകൾ പരിശോധനയ്‌ക്ക് ആയി ശേഖരിച്ചു. ഇത് അടുത്ത ദിവസം പരിശോധനയ്‌ക്കായി അയക്കും. സ്ത്രീകളെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കറിക്കത്തികളും വെട്ടുകത്തിയുമായി കണ്ടെത്തിയത്. വെട്ടു കത്തികൊണ്ട് ആദ്യം വെട്ടിയ ശേഷം കറിക്കത്തിക്കൊണ്ട് മൃതദേഹം പ്രതികൾ കഷ്ണങ്ങളാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. നാല് കറിക്കത്തികളാണ് ഇവരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.
ഭഗവൽ സിംഗിന്റെ പുരയിടത്തിൽ വിശദമായ പരിശോധയാണ് അന്വേഷണ സംഘം നടത്തിയത്. പരിശോധനയിൽ അസ്ഥി കഷ്ണം ലഭിച്ചിരുന്നു. ഇത് വിശദമായ പരിശോധനയ്‌ക്കായി അയച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Comments