തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നതായി പീഡനത്തിന് ഇരയായ അദ്ധ്യാപിക. സംഭവത്തിൽ തിരുവനന്തപുരം സൈബർ സെൽ പോലീസിൽ അദ്ധ്യാപിക പരാതി നൽകി. സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നും ഇതിനെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.
തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് അരീക്കൽ, പെരുമ്പാവൂർ മണ്ഡലം ജനറൽ സെക്രട്ടറി എൽദോസ് ചിറയ്‌ക്കൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പീഡന വിവരം പുറത്തറിയിച്ചതിന് പിന്നാലെ ഇവർ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിക്കുകയും, വ്യക്തിഹത്യ ചെയ്യുകയാണെന്നും പരാതിയിൽ പറയുന്നു.
അതേസമയം അദ്ധ്യാപികയുടെ പരാതിയിൽ എടുത്ത പീഡന കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നൽകിയ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 20 ലേക്ക് മാറ്റി. രാഷ്‌ട്രീയ ഭാവി തകർക്കാൻ അദ്ധ്യാപിക ഗൂഢാലോചന നടത്തിയെന്നായിരുന്നു എൽദോസ് കുന്നപ്പിള്ളിയുടെ വാദം. പോലീസ് കേസ് എടുത്തതോടെ കുന്നപ്പിള്ളി ഒളിവിൽ തുടരുകയാണ്.
Comments