എറണാകുളം: ഇലന്തൂരിൽ ആഭിചാര കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹങ്ങളിൽ നിന്നും ആന്തരാവയവങ്ങൾ നീക്കം ചെയ്തത് ശാസ്ത്രീയമായാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊലക്കേസിലെ മുഖ്യപ്രതിയായ ഷാഫി പോസ്റ്റ്‌മോർട്ടം വിദഗ്ധന്റെ സഹായിയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവിടെ നിന്നും ലഭിച്ച അറിവ് പ്രകാരം ഷാഫിയാണ് സംസ്‌കരിക്കുന്നതിന് മുൻപ് മൃതദേഹങ്ങളിൽ നിന്നും ആന്തരാവയവങ്ങൾ നീക്കം ചെയ്തത് എന്നാണ് കരുതുന്നത്.
ശരീരത്തിൽ എളുപ്പം വേർപ്പെടുത്താവുന്ന സന്ധികളാണ് മുറിച്ചു മാറ്റിയിരിക്കുന്നത്. ഇതിന് പുറമേ അവയവങ്ങൾ ശരീരത്തിൽ നിന്നും നീക്കം ചെയ്തതും പ്രത്യേക രീതിയിലാണ്. നാലോളം കത്തികൾ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കഷ്ണങ്ങളാക്കിയത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവർക്കാണ് ഇത്തരത്തിൽ അവയവങ്ങൾ ശരീരത്തിൽ നിന്നും വേർപ്പെടുത്താൻ സാധിക്കുക.
അതേസമയം കേസിലെ മൂന്ന് പ്രതികളെയും ഇലന്തൂരിലെ വീട്ടിൽ എത്തിച്ച് ഇന്നും തെളിവെടുപ്പ് നടത്തും. ഇന്നലെ നടത്തിയ തെളിവെടുപ്പിൽ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും വെട്ടിമുറിച്ച തടിക്കഷ്ണവും കണ്ടെത്തിയിരുന്നു. ഫ്രിഡ്ജിലും ചുവരുകളിലും ചോരക്കറയുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
Comments