ന്യൂഡൽഹി: അഗ്നിവീറുകളുടെ സാലറി പാക്കേജിനായി കരാറിൽ ഒപ്പുവെച്ച് ഇന്ത്യൻ സൈന്യം. രാജ്യത്തെ പതിനൊന്ന് ബാങ്കുകളുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഉൾപ്പെടെ 11 ബാങ്കുകളുമായി ധാരണപത്രം ഒപ്പുവെച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക് ബന്ധൻ ബാങ്ക് എന്നിവയാണ് മറ്റ് ബാങ്കുകൾ.
സൈന്യത്തിന്റെ അഡ്ജുറ്റൻഡ് ജനറൽ ലഫ്റ്റനന്റ് ജനറൽ സി. ബൻസി പൊന്നപ്പയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലഫ്റ്റനന്റ് ജനറൽ വി. ശ്രീഹരിയാണ് ബാങ്കുകളുടെ മുതിർന്ന ഉദ്യോഗസ്ഥരുമായി ധാരണപത്രം ഒപ്പുവെച്ചത്. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും വിധമാണ് സാലറി പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. അഗ്നിവീറുകൾക്ക് ലോൺ സൗകര്യവും ബാങ്കുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത ജനുവരിയോടെ അഗ്നിപഥ് പദ്ധതിയിെല ആദ്യ ബാച്ച് പരിശീലന കേന്ദ്രങ്ങളിൽ ചേരുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അഗ്നിപഥ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സായുധ സേനയിലെ ശരാശരി പ്രായം 5 വർഷം കുറയും. സേനയിൽ ചേരുന്ന അഗ്നിവീറുകൾക്കായി രണ്ടാം വർഷം 33,000 രൂപയും മൂന്നാം വർഷം 36,500 രൂപയും നാലാം വർഷം 40,000 രൂപയും ലഭ്യമാക്കും. നാല് വർഷങ്ങൾക്ക് ശേഷം സേവാ നിധി പാക്കേജിൽ 11.47 ലക്ഷം രൂപയും ലഭിക്കും. പെൻഷൻ,ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ അഗ്നിവീറുകൾക്ക് ലഭിക്കില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ പരിശീലന കാലായളവിൽ 48 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
Comments