കൊച്ചി: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതക കേസിൽ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും. ഇന്ന് മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെത്തിച്ചാകും തെളിവ് ശേഖരിക്കുക. കൊലപാതകത്തിന് ശേഷം ഇയാൾ പത്മയുടെയും റോസ്ലിന്റെയും സ്വർണ്ണാഭാരണങ്ങൾ പണയം വെച്ച സ്ഥാപനത്തിലാകും തെളിവെടുപ്പ്. കൊലയ്‌ക്ക് ഉപയോഗിച്ച കത്തി ഭഗവൽ സിംഗ് ഇലന്തൂരിലെ കടയിൽ നിന്ന് വാങ്ങി എന്നാണ് മൊഴി. ഈ കടയിലും തെളിവെടുപ്പ് നടത്തിയേക്കും.
കണ്ടെത്തിയ തെളിവുകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. പ്രതികളുമായി ബന്ധപ്പെട്ടവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഷാഫിയുടെ സാന്നിധ്യമുണ്ടായിരുന്ന വിവിധ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. നിർണായക വിവരങ്ങളാണ് പോലീസിന് കഴിഞ്ഞ ദിവസം ലഭിച്ചത്.
കൊലപാതകത്തിന് ശേഷം മനുഷ്യമാംസം പാകം ചെയ്ത പ്രഷർ കുക്കറും ഫ്രിഡ്ജിൽ സൂക്ഷിച്ച് വിൽക്കാൻ പദ്ധതിയിട്ടിരുന്നതായും പ്രതികൾ സമ്മതിച്ചിരുന്നു. മനുഷ്യമാംസം വിറ്റാൽ ലക്ഷങ്ങൾ ലഭിക്കുമെന്ന് ഭഗവൽ സിംഗിനെയും ലൈലയെയും പറഞ്ഞ് വിശ്വസിപ്പിച്ചതായി ഷാഫിയും മൊഴി നൽകി. കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ ഇവരെ ബ്ലാക്ക് മെയിൽ ചെയ്യാനായിട്ടാണ് ആഭിചാര കൊല ആസൂത്രണം ചെയ്തതെന്നും ഷാഫി വ്യക്തമാക്കിയിട്ടുണ്ട്.
Comments