മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ ചൈനീസ് കോൺസുലേറ്റ് വളപ്പിനുള്ളിൽ ഹോങ്കോങ്ങിന് അനുകൂല പ്രതിഷേധവുമായെത്തിയ യുവാവിന് മർദ്ദനമേറ്റു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാമത് നാഷണൽ കോൺഗ്രസിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് നടത്തിയ പ്രസ്താവനയെ എതിർത്തായിരുന്നു പ്രതിഷേധം. തായ്വാനും, ഹോങ്കോങ്ങും ചൈനയുടെ അവിഭാജ്യ ഘടകങ്ങൾ ആണെന്നാണ് ഷി ജിൻ പിങ് പറഞ്ഞത്.
ഇതിനെതിരെയാണ് മാഞ്ചസ്റ്ററിലെ ചൈനീസ് കോൺസുലേറ്റിന് മുന്നിൽ ഒരു കൂട്ടം ചൈനീസ് പൗരന്മാർ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടെ കോൺസുലേറ്റിൽ നിന്ന് പുറത്ത് വന്ന ചില ആളുകൾ പ്രതിഷേധക്കാരിലൊരാളെ പിടിച്ച് മർദ്ദിച്ചത്. പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്ന പോസ്റ്ററുകളും ബാനറുകളും ഇവർ നശിപ്പിച്ചു.
ചൈനിൽ നിന്നുള്ള ആളുകളാണ് അവരെന്നും, തന്നെ വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നുവെന്നും മർദ്ദനമേറ്റയാൾ പറഞ്ഞു. കോൺസുലേറ്റിലുള്ള ആളുകൾ ഈ ചെയ്തത് മോശമാണ്, ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഇവിടെ യുകെയിൽ എന്തും പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ടെന്നും അയാൾ പറഞ്ഞു. തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. മർദ്ദനമേറ്റയാളെ പോലീസ് ഉദ്യോഗസ്ഥരാണ് കോൺസുലേറ്റിൽ നിന്ന് പുറത്തേക്ക് എത്തിച്ചത്.
എന്നാൽ ഷി ജിൻ പിങ്ങിനെ ഏറ്റവും മോശമായ രീതിയിലാണ് പ്രതിഷേധക്കാർ ചിത്രീകരിച്ചതെന്നാണ് കോൺസുലേറ്റ് വക്താവ് പറയുന്നത്. ഏതൊരു രാജ്യത്തിനും ഇത്തരം നീക്കങ്ങൾ സഹിക്കാനാവുന്നതല്ല. പ്രതിഷേധക്കാരുടെ നീക്കങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments