ആക്രമണം നടത്തുമ്പോൾ പ്രതിരോധം തുറന്നിട്ടതായിരുന്നു ഇന്നലെ ബ്ലാസ്റ്റേഴ്സിന് വിനയായത്. ആദ്യം മുതൽ ആവേശകരമായ നീക്കങ്ങളായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഡയമന്റക്കോസിന്റെ നേതൃത്വത്തിൽ നിരന്തരം മോഹൻ ബഗാന്റെ ഗോൾ മുഖം റെയ്ഡ് ചെയ്ത ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഗ്യാലറിയെ ആവേശക്കൊടുമുടിയിലെത്തിച്ചു. ആ നീക്കങ്ങൾക്കിടയിലായിരുന്നു ഇവാൻ കല്യൂഷ്നിയുടെ ഗോളും വീണത്.
ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് അവസരം കിട്ടിയിരുന്നു. കലിയുഷ്നി ബോക്സിലേക്ക് പന്ത് തള്ളി. പന്ത് നിയന്ത്രിച്ച് അടിതൊടുക്കാനുള്ള സഹലിന്റെ ശ്രമം വിജയിച്ചില്ല. പന്ത് ബഗാന്‍ പ്രതിരോധം കാലിലാക്കി. അടുത്ത നിമിഷം കലിയുഷ്നിയുടെ വലതുപാര്‍ശ്വത്തിലൂടെയുള്ള മുന്നേറ്റം. സെക്കന്‍ഡ് പോസ്റ്റിലേക്ക് ക്രോസ്. ബഗാന്‍ പ്രതിരോധം അടിച്ചൊഴിവാക്കിയെങ്കിലും പ്യൂട്ടിയയുടെ കാലിലാണ് പന്ത് കിട്ടിയത്. പക്ഷേ, ഷോട്ട് പുറത്തുപോയി. ആറാം മിനിറ്റില്‍ എടികെ ബഗാന്‍ പ്രതിരോധത്തിന്റെ ആലസ്യം മുതലെടുത്ത് ഡയമന്റാകോസ് പന്ത് തട്ടിയെടുത്തു. ഓടിയെത്തിയ സഹല്‍ പന്ത് പിടിച്ചെടുത്തു. സഹലിന്റെ കുറിയ ക്രോസിൽ കൃത്യമായി കാൽ വെച്ച കല്യൂഷ്നി ഗോളിയുടെ ഇടതു ഭാഗത്തു കൂടി പന്ത് വലയിലെത്തിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ ഗോളിനായുള്ള ആർത്തിരമ്പലിനിടെ വീണു കിട്ടുന്ന പന്തുകൾ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചായിരുന്നു ബഗാൻ തിരിയെ ഗോളുകൾ നേടിയത്. മത്സരഫലം കാണിക്കുന്നതു പോലെയായിരുന്നില്ല കളിക്കളത്തിൽ നടന്നത്. മുന്നേറ്റങ്ങൾ കൂടുതലും നടത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. ഫിനിഷിംഗിലെ പോരായ്മയും നിർഭാഗ്യവുമാണ് മത്സരഫലം ബ്ലാസ്റ്റേഴ്സിനെതിരാക്കിയത്. രണ്ട് ഗോളുകൾ ബഗാൻ തിരിച്ചടിച്ച് കയറ്റിയതോടെ ബ്ലാസ്റ്റേഴ്സ് അങ്കലാപ്പിലായി. മാനസിക സമ്മർദ്ദം കളിയിലും പ്രതിഫലിച്ചു. അതിനിടയിൽ മോഹൻ ബഗാൻ മൂന്നാം ഗോളും നേടിയതോടെ കാര്യങ്ങൾ കൈവിട്ടു. സഹലിനു പകരം ഇറങ്ങിയ കെപി രാഹുൽ ഒരു ഗോൾ തിരിച്ചടിച്ചതോടെ ഉണർന്ന ബ്ലാസ്റ്റേഴ്സ് കടുത്ത പ്രത്യാക്രമണം തന്നെ നടത്തി.
പ്രതിരോധം ശക്തമാക്കിയ മോഹൻ ബഗാൻ പ്രത്യാക്രമണങ്ങളെ വിജയകരമായി നേരിട്ടു. ഇടയ്‌ക്ക് ഭാഗ്യവും ഗോളിയുടെ തകർപ്പൻ സേവുകളും ബഗാനെ തുണച്ചു. സമനിലക്ക് വേണ്ടി ആക്രമിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ നിന്ന് പന്ത് തട്ടിയെടുത്ത് ബഗാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ നിന്നാണ് അവസാന രണ്ടു ഗോളുകൾ വീണത്. മദ്ധ്യനിരയിൽ ഖബ്രയുടെ ഫോമില്ലായ്മ മത്സര ഫലത്തെ ബാധിച്ചു. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ തകർപ്പൻ ഫോമിലായിരുന്നു ഖബ്ര. മുന്നേറ്റ നിരക്കാർക്ക് പന്തെത്തിച്ച് കൊടുക്കുക മാത്രമല്ല ശക്തമായ പ്രതിരോധവും നൽകാൻ ഖബ്രക്ക് കഴിഞ്ഞിരുന്നു.
മത്സര ഫലം നിരാശപ്പെടുത്തുന്നതാണെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് അഭിനന്ദനങ്ങൾ നൽകുന്ന ആരാധകരെയായിരുന്നു കാണാൻ കഴിഞ്ഞത്. നേരത്തെ വിരസമായ സമനിലകളും തോൽവികളുമായിരുന്നു ബ്ലാസ്റ്റേഴ്സിനെങ്കിൽ കഴിഞ്ഞ സീസൺ മുതൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ഇവാൻ വുകാമനോവിച്ച് കോച്ചായി വന്നതിനു ശേഷമുള്ള ഉണർവ്വ് കഴിഞ്ഞ സീസണിൽ ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. പുതിയ സീസണിലും ബ്ലാസ്റ്റേഴ്സ് ആ ഫോം തുടരുന്നതാണ് കാണാൻ കഴിയുന്നത്. ആദ്യ കളിയിലെ ഉജ്ജ്വല ജയത്തോടൊപ്പം തോറ്റെങ്കിലും രണ്ടാം കളിയിൽ നടത്തിയ പ്രകടനവും ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും ആത്മവിശ്വാസം നൽകുന്നുണ്ട്. പ്ലേ ഓഫിൽ ഇക്കുറി ആറു ടീമുകൾ എത്തുമെന്നുള്ളതും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം പോസിറ്റീവാണ്.
Comments