മുംബൈ : പീഡനത്തിന് ഇരയായ യുവതിയെ വിവാഹം ചെയ്താൽ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്ന വിചിത്ര വ്യവസ്ഥയുമായി കോടതി. ബോംബെ ഹൈക്കോടതിയുടേതാണ് നിർദ്ദേശം.
26 കാരനായ മുംബൈ സ്വദേശി നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. അയൽവാസിയായ 22 കാരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. 2018 മുതൽ ഇരുവരും പ്രണയബന്ധത്തിലായിരുന്നു. ഈ വിവരം വീട്ടുകാർക്കും അറിയാം. വിവാഹം ചെയ്യാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഇവർ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ 2019 ൽ യുവതി ഗർഭിണിയായതോടെ വിവാഹം ചെയ്യാനാകില്ലെന്ന് യുവാവ് അറിയിക്കുകയായിരുന്നു. 2020 ൽ യുവതി കുഞ്ഞിന് ജന്മം നൽകി.
ഈ കുഞ്ഞിനെ ഇവർ ഒരു കെട്ടിടത്തിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് 2020 ഫെബ്രുവരിയിൽ പോലീസിൽ പരാതി നൽകി. അടുത്ത ദിവസം തന്നെ പ്രതിയെ പോലീസ് പിടികൂടി. സംഭവം കേസായതോടെ യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് യുവാവ് കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഒരു വർഷത്തിനുള്ളിൽ വിവാഹം കഴിക്കണമെന്ന് കോടതി നിർദ്ദേശിച്ചത്. എന്നാൽ യുവതിയെ ഇപ്പോൾ കാണാനില്ല. കണ്ടെത്തിയാൽ ഉടൻ വിവാഹം കഴിക്കാനാണ് നിർദ്ദേശം.
Comments