തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ ഗവർണർക്കെതിരെയുള്ള സിപിഎമ്മിന്റെ പ്രസ്താവന പോസ്റ്റ് ചെയ്തിരിക്കുകയാണ് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരള ഗവർണറുടെ ഭരണഘടനാ വിരുദ്ധ പരാമർശത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ പ്രസ്താവാന ഇറക്കിയിട്ടുണ്ട്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താൻ വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പങ്കുവെച്ച സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു.
മന്ത്രിമാരുടെ പ്രസ്താവനകൾ ഗവർണറുടെ ഓഫീസിന്റെ അന്തസ്സിനെ താഴ്‌ത്തി കെട്ടുന്നതാണെങ്കിൽ നടപടിയെടുക്കുമെന്ന് ഗവർണറെ ഉദ്ധരിച്ച് കേരള രാജ്ഭവനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ ഗവർണറുടെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ച ചെയ്യപ്പെടുന്നത്. പ്രീതിപ്പെടുത്തിയില്ല എങ്കിൽ ഗവർണർക്ക് മന്ത്രിയെ പിരിച്ചുവിടാമെന്ന് പറയുന്നതിന് തുല്യമാണിത്. ഇത്തരം ഏകാധിപത്യ അധികാരങ്ങൾ ഗവർണർക്ക് ഭരണഘടന നൽകുന്നതല്ല. ഇത്തരമൊരു പ്രസ്താവനയിലൂടെ ആരിഫ് മുഹമ്മദ് ഖാൻ തന്റെ രാഷ്‌ട്രീയ പക്ഷപാതിത്വവും എൽഡിഎഫ് സർക്കാരിനോടുള്ള ശത്രുതയും തുറന്നുകാട്ടുക മാത്രമാണ് ചെയ്തത്. കേരള ഗവർണർ ഇത്തരം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രസ്താവനകൾ നടത്തുന്നത് തടയാൻ ഇന്ത്യൻ രാഷ്‌ട്രപതി ഇടപെടണം എന്ന് ആവശ്യപ്പെടുന്ന പ്രസ്താവനയാണ് എം.ബി.രാജേഷ് പങ്കുവെച്ചിരിക്കുന്നത്.
ഗവർണർക്കെതിരെ മൂന്ന് കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു മന്ത്രി എം.ജി.രാജേഷ് തന്റെ ഫെയ്സ്ബുക്കിൽ നിന്നും നീക്കം ചെയ്തിരുന്നത്. ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് മന്ത്രിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലും പങ്കുവെച്ചിരുന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിലാണ് മന്ത്രി ഇത് നീക്കം ചെയ്തത്. മന്ത്രിമാർ ഗവർണറെ അധിക്ഷേപിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് മന്ത്രിമാരെയും ഇടത് നേതാക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്.
Comments