ധാക്ക: ബംഗ്ലാദേശിൽ ബസ് റാപ്പിഡ് ട്രാൻസിറ്റ് ലൈൻ-3 പദ്ധതി നടപ്പിലാക്കുന്ന ചൈനീസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ തീരുമാനം. റോഡ്-ഗതാഗത മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 15ന് നടന്ന വാഹനാപകടത്തെ തുടർന്നാണ് നിർണായക ഉത്തരവുണ്ടായത്.
ചൈനീസ് കമ്പനിയുടെ നിർമാണത്തിലിരിക്കുന്ന ബസ് റാപ്പിഡ് ട്രാൻസിറ്റിന്റെ ഭാഗങ്ങൾ വാഹനത്തിന് മുകളിലേക്ക് വീണ് നാല് പേർ മരിച്ചിരുന്നു. ധാക്കയിലെ ഉത്തരയിലായിരുന്നു അപകടം. ഈ സാഹചര്യത്തിൽ നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന ചൈനീസ് കമ്പനിക്ക് അടുത്ത കരാറുകൾ നൽകുകയില്ലെന്ന് സർക്കാർ തീരുമാനിച്ചു. അപകടം നടക്കുന്ന സമയത്ത് കമ്പനി ഏറ്റെടുത്ത പദ്ധതിയുടെ 79 ശതമാനവും പൂർത്തിയായതിനാലാണ് നിർമാണം പുനരാരംഭിക്കാൻ അനുവദിച്ചത്. പദ്ധതിക്കായി വകയിരുത്തിയ സമയവും പണവും നഷ്ടപ്പെടാതിരിക്കാനാണ് ഇത് ചെയ്തതെന്നും സർക്കാർ വ്യക്താമാക്കി.
ചൈനീസ് കമ്പനിയായ ഗെസുബ ഗ്രൂപ്പാണ് പദ്ധതി ഏറ്റെടുത്തിരുന്നത്. നിലവിൽ നിർമാണം പുരോഗമിക്കുന്ന പദ്ധതി പൂർത്തിയായാൽ ബംഗ്ലാദേശിൽ തുടരാൻ കമ്പനിക്ക് അനുമതി ലഭിക്കുകയില്ല. ശേഷിക്കുന്ന 20 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് കാത്തിരിക്കുന്നതെന്നും ബംഗ്ലാദേശ് മന്ത്രി ഒബൈദുൾ ക്വാഡർ അറിയിച്ചു.
ചൈനയുടെ വായ്പാ പദ്ധതികൾ സ്വീകരിക്കുന്നതിന് മുമ്പ് വികസ്വര രാജ്യങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബംഗ്ലാദേശ് ധനമന്ത്രി മുസ്തഫ കമാൽ ഇതിനിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം കടക്കെണിയിൽ കഴിഞ്ഞിരുന്ന രാജ്യങ്ങൾ വായ്പ സ്വീകരിച്ച് വീണ്ടും പ്രതിസന്ധിയിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഓഗസ്റ്റിൽ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
Comments