ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹത. എഐഎഡിഎംകെ നേതാവായിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എഐഎഡിഎംകെ ഇടക്കാല അദ്ധ്യക്ഷയായിരുന്ന ശശികലയ്‌ക്കും മറ്റ് മൂന്ന് നേതാക്കൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കമ്മീഷൻ ഇവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. .
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന അന്വേഷണ റിപ്പോർട്ട് തമിഴ്‌നാട് സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. വൈകാതെ തന്നെ റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തി സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുമെന്നാണ് വിവരം.
ശശികല കൂടാതെ ജയലളിതയുടെ പേഴ്‌സണൽ ഡോക്ടർ കെ.എസ് ശിവകുമാർ, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, അക്കാലത്തെ ആരോഗ്യമന്ത്രിയായിരുന്ന സി. വിജയഭാസ്‌കർ എന്നിവർക്കെതിരായാണ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ജയലളിതയുടെ ആരോഗ്യനില വഷളായ ഘട്ടത്തിൽ ഇവർ സ്വീകരിച്ച തെറ്റായ തീരുമാനങ്ങളും നടപടികളുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.
ജയലളിതയുടെ മരണം അന്വേഷിക്കാൻ, വിരമിച്ച ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനെ 2017-ലായിരുന്നു നിയോഗിച്ചത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുടെ മരണം സംഭവിച്ച് അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ഏറെ നിർണായകമായ കണ്ടെത്തലുകളോടെയാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവമായിരുന്നു ജയലളിതയുടെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. തുടർന്ന് അറുമുഖസ്വാമി കമ്മീഷനെ നിയോഗിക്കുകയായിരുന്നു.
2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ ഡിസംബർ അഞ്ചിന് മരണം സംഭവിച്ചതായി പറയപ്പെടുന്ന ദിവസം വരെ നടന്ന കാര്യങ്ങളും ആശുപത്രിയിലേക്ക് എത്തിക്കാനിടയായ സംഭവങ്ങളും അതിന് മുമ്പുണ്ടായിരുന്ന ആരോഗ്യനിലയുടെ വിശദാംശങ്ങളുമെല്ലാം അന്വേഷണ കമ്മീഷൻ തേടിയിരുന്നു. കമ്മീഷന് മുമ്പിൽ ഏകദേശം 160ഓളം സാക്ഷികളെ വിസ്തരിച്ചു. ഒടുവിൽ തമിഴിൽ എഴുതിയ 608 പേജുകളുടെ റിപ്പോർട്ടും ഇതേകാര്യങ്ങൾ ഇംഗീഷിലേക്ക് വിവർത്തനം ചെയ്ത് 500 പേജുള്ള റിപ്പോർട്ടും കമ്മീഷൻ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.
മരണം സംഭവിച്ചതായി അപ്പോളോ ആശുപത്രി അധികൃതർ പറയുന്ന ഡിസംബർ 5ന് തലേദിവസം തന്നെ അവർ മരിച്ചിരുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. വിദേശത്തുള്ള ആരോഗ്യവിദഗ്ധർ ജലയളിതയ്‌ക്ക് ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ നിർദേശിച്ചിരുന്നുവെന്നും ഇത് നടപ്പാക്കാൻ തയ്യാറായില്ലെന്നും കമ്മീഷൻ ആരോപിക്കുന്നുണ്ട്. മരണസമയത്ത് ജയലളിതയ്‌ക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന ഗുരുതരമായ ആരോപണമാണ് കമ്മീഷൻ പ്രധാനമായും ഉന്നയിക്കുന്നത്.
Comments