ഇസ്ലാമാബാദ്: പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നതും നിർബന്ധിത മതപരിവർത്തനവും നടത്തുന്നത് പുതിയ സംഭവമല്ല. സിന്ധ് പ്രവിശ്യയിൽ കഴിയുന്ന ഹിന്ദു, ക്രിസ്ത്യൻ, സിഖ് സമുദായക്കാർ വർഷങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. നിരന്തരം പ്രക്ഷോഭങ്ങൾ ഉയർന്നിട്ടും പാക് സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നതിന് തെളിവാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ.
അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 14 വയസുള്ള ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുസ്ലീം യുവാവുമായി വിവാഹം കഴിപ്പിക്കുകയും ശേഷം ഇസ്ലാമിലേക്ക് മതംമാറ്റിയെന്നുമാണ് റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിലെ ഇസ്ലാംകോട്ട് മേഖലയിലുള്ള ഥർപർകർ ജില്ലയിൽ നിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് 14-കാരിയെ പിടിച്ചുകൊണ്ടുവന്ന ഷൗക്കത്ത് എന്ന യുവാവ് വിവാഹം കഴിക്കുകയും ചെയ്തു. ശേഷം മേഖലയിലെ മുസ്ലീം പണ്ഡിതനായ സമാറു പിർ ജാൻ സിർഹാന്ദിയാണ് കുട്ടിയെ മതപരിവർത്തനം നടത്തുന്നതിന് കാർമികത്വം വഹിച്ചത്.
#Pakistan 14-year-old #Hindu girl kidnapped, converted to Islam, forcibly married 2 abductor
Family of the minor girl said their teenage daughter was recently abducted from Islamkot Tharparkar Sindh Village and converted to Islam by Samaru Pir Jan Sirhandi. pic.twitter.com/cvZUbaBYkZ— Mirza (@Mirza45994191) October 17, 2022
വിവരം പുറത്തുവന്നതിന് പിന്നാലെ സിന്ധ് മേഖലയിലെ തെരുവുകളിൽ ഹിന്ദു സമൂഹം പ്രതിഷേധം നടത്തി. ന്യൂനപക്ഷ സമുദായത്തിലെ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തുന്ന പ്രവണത അവസാനിപ്പിക്കാൻ ഇനിയും അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ കനത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ച് നീതി നടപ്പിലാക്കുന്നതിൽ രാജ്യത്തെ പോലീസും നീതിന്യായ വ്യവസ്ഥയും പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചു. പാകിസ്താനിൽ പെൺകുട്ടികൾ മാത്രമല്ല, ന്യൂനപക്ഷ വിഭാഗത്തിലെ ആൺകുട്ടികൾ പോലും തട്ടിക്കൊണ്ടുപോകലുകൾക്കും മതപരിവർത്തനത്തിനും ഇരയാകുന്നുണ്ടെന്നും പ്രതിഷേധക്കാർ പ്രതികരിച്ചു.
ഒക്ടോബർ ഒമ്പതിനായിരുന്നു സിന്ധ് പ്രവിശ്യയിൽ നിന്നും ഹിന്ദു യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയത്. അജയ് കുമാർ എന്ന യുവാവിനെ ജാമിയത്ത് ഉലമ-ഇ-സിന്ധ് ജനറൽ സെക്രട്ടറിയായ മൗലാനാ റാഷിദ് മഹമ്മൂദ് സൂമ്രോ ആണ് ഇസ്ലാമിലേക്ക് മതംമാറ്റിയത്. സിന്ധിലെ ലർഖാന നഗരത്തിലുള്ള ജാമിയ ഇസ്ലാമിയ മസ്ജിദിൽ വെച്ചായിരുന്നു ഇത് നടന്നത്. സംഭവം നടന്ന് പത്ത് ദിവസങ്ങൾ പിന്നിടുമ്പോഴേക്കുമാണ് ഹിന്ദു പെൺകുട്ടിയും മതപരിവർത്തനത്തിന് ഇരയായിരിക്കുന്നത്.
Comments