ഡൽഹി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും. വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേർന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഒറ്റക്കെട്ടായാണ് ഡി.രാജയെ വീണ്ടും സിപിഐ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 2019 മുതല്‍ ജനറല്‍ സെക്രട്ടറിയായി രാജ തുടരുകയാണ്. എന്നാൽ ഇത് ആദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസിലൂടെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ജനറല്‍ സെക്രട്ടറിയായിരുന്ന സുധാകർ റെഡ്ഡിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഒഴിയേണ്ടി വന്നതോടെയാണ് ഡി.രാജ ആദ്യമായി ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തുന്നത്. 2019 ജൂലൈ 21-നാണ് രാജ ജനറൽ സെക്രട്ടറിയാകുന്നത്.
ഡി. രാജയ്‌ക്കെതിരെയും സിപിഐ ദേശീയ നേതൃത്വത്തിനെതിരെയും സിപിഐ കേരളാ ഘടകം വിമർശനമുന്നിയിച്ചിട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് വീണ്ടും സിപിഐ ജനറല്‍ സെക്രട്ടറിയായി രാജ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സംഘടനയെ ചലിപ്പിക്കാനാകാത്തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ദേശീയനേതൃത്വം ആത്മപരിശോധന നടത്തണമെന്ന് സംഘടനാ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി പി. പ്രസാദ് പറഞ്ഞിരുന്നു. യുദ്ധത്തില്‍ തോറ്റാല്‍ പടനായകന്‍ തുടരുന്ന രീതിയില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. പാർട്ടി ഭാരവാഹിത്വം അലങ്കാര പദവിയല്ലെന്ന് രാജയുടെ പേരു പറയാതെയാണ് പ്രസാദ് അദ്ദേഹത്ത വിമര്‍ശിച്ചത്.
രാജയ്‌ക്കെതിരെ അതൃപ്തി നിലനിന്നിട്ടുകൂടി ഏകകണ്ഠമായി സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ നേതൃത്വം പാർട്ടിയെ ശക്തമായി മുന്നോട്ട് നയിക്കണമെന്ന് ചുമതലയേറ്റ ശേഷം രാജ പറഞ്ഞു. വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും പ്രതീക്ഷയ്‌ക്കൊത്ത് താനും നേതൃത്വവും പ്രവർത്തിക്കുമെന്നുമാണ് രാജ പ്രതികരിച്ചത്. സിപിഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ ഉള്‍പ്പെടെ പതിനാറ് പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ചിഞ്ചു റാണി ഉള്‍പ്പെടെ സിപിഐയുടെ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കൗണ്‍സിലില്‍ അംഗമായി. പ്രകാശ് ബാബുവും സന്തോഷ് കുമാർ എംപിയും ദേശീയ എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ മുൻ മന്ത്രി വി.എസ് സുനില്‍ കുമാറിന് കാനം വിഭാഗത്തിന്‍റെ എതിർപ്പിനെ തുടർന്ന് നാഷണല്‍ കൗണ്‍സിലില്‍ ഇടം ലഭിച്ചില്ല.
Comments