ഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതലാണ് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കുന്നത്. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ ഒരുമിച്ചാക്കിയ ശേഷം നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റി വോട്ടെണ്ണൽ ആരംഭിക്കും. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചയ്‌ക്ക് ശേഷം കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ അറിയാം.
അട്ടിമറി ആരുംതന്നെ പ്രതീക്ഷിക്കുന്നില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ് നേതൃത്വവും നേതാക്കളും മല്ലികാർജ്ജുന ഖാർഗെയുടെ വിജയം ഇതിനോടകം തന്നെ ഉറപ്പിച്ചു കഴിഞ്ഞു. അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് തരൂർ മത്സരിക്കാൻ തീരുമാനിച്ചതോടെ കേരളത്തിലെ നേതാക്കളടക്കം പരസ്യമായി ഖാർഗെയ്ക്ക് പിന്തുണയുമായി രംഗത്തു വന്നിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഖാർഗെ അദ്ധ്യക്ഷ സ്ഥാനത്ത് വരുന്നത് ഗാന്ധി കുടുംബത്തിന്റെ കൈകളിൽ കോൺഗ്രസിന്റെ ഭരണം നിലനിൽക്കുന്നതിന് തുല്യമാണ്. കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നതും ആ കുടുംബഭരണം തന്നെയാണ്. അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണ എത്രത്തോളമുണ്ടെന്നാണ് പ്രവർത്തകർ ഉറ്റുനോക്കുന്നത്.
അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിംഗ് ശതമാനം 93.48% ആണ്. ആകെ 307 വോട്ടുകൾ ഉള്ള കേരളത്തിൽ നിന്ന് പോള്‍ ചെയ്തത് 287 വോട്ടുകളാണ്. എഐസിസി അദ്ധ്യക്ഷ തിരെഞ്ഞെടുപ്പിൽ തരൂർ സ്വന്തമാക്കുന്ന വോട്ട് എത്രയായിരിക്കും എന്നു തന്നെയാണ് കേരളത്തിെലെ കോൺഗ്രസ് നേതൃത്വവും ഉറ്റുനോക്കുന്നത്. രമേശ് ചെന്നിത്തലയും കെ.സുധാകരനുമടക്കമുള്ളവർ പരസ്യമായി തരൂരിനെ വില കുറച്ചു കാണിക്കുകയും ഖാർഗെയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
Comments