ടെഹ്റാൻ: ദക്ഷിണകൊറിയയിൽ നടന്ന കായികമത്സരത്തിൽ ഹിജാബ് ഇല്ലാതെ പങ്കെടുത്തതിന്റെ പേരിൽ ഇറാൻ മടക്കി വിളിച്ച കായികതാരം മാപ്പപേക്ഷയുമായി രംഗത്ത്. ക്ലൈംബിങ് വിഭാഗത്തിൽ നിരവധി രാജ്യാന്തര മെഡലുകൾ നേടിയിട്ടുള്ള എൽനാസ് റെഖാബിയെ ആണ് മത്സരവേദിയിൽ നിന്ന് ഇറാൻ തിരികെ വിളിച്ചത്. നാട്ടിലെത്തിയാലുടൻ ഇവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. കുപ്രസിദ്ധമായ എവിൻ ജയിൽ അടയ്ക്കുമെന്നായിരുന്നു വിവരം. ഇതിന് പിന്നാലെയാണ് റെഖാബി മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇവർ ക്ഷമാപണം നടത്തിയത്. സംഭവിച്ചത് മനപ്പൂർവ്വല്ലെന്നാണ് അവർ പറയുന്നത്. എന്റെ നടപടികൾ നിങ്ങളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. കൃത്യസമയത്തല്ലാതെയാണ് മത്സരത്തിൽ പങ്കെടുക്കാനായി എന്റെ പേര് വിളിച്ചത്. അതേ സമയത്ത് എന്റെ ഹിജാബിനും പ്രശ്നമുണ്ടായിരുന്നു. മനപ്പൂർവ്വമല്ല അങ്ങനെ സംഭവിച്ചതെന്നും റെഖാബി പറയുന്നു. റെഖാബി ഉൾപ്പെടെ ഉള്ള കായികതാരങ്ങൾ സോളിലെ ഹോട്ടലിൽ നിന്ന് ഇറാനിലേക്ക് മടങ്ങിയിട്ടുണ്ട്. നിശ്ചയിച്ചിരുന്നതിന് ഒരു ദിവസം മുൻപെയാണ് ഇവരുടെ മടക്കം. റെഖാബിയുടെ പാസ്പോർട്ടും മൊബൈലും അധികൃതർ പിടിച്ചെടുത്തതായും വിവരമുണ്ട്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ചാണ് റെഖാബി ഹിജാബ് ധരിക്കാതെ മത്സരത്തിനിറങ്ങിയതെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ഇറാൻ മടക്കി വിളിച്ചത്. അതേസമയം ഇറാനിൽ ഇപ്പോഴും ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടെങ്കിലും പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ഇവർ പറയുന്നത്.
Comments