വാശിയേറിയ പോരാട്ടത്തിന്റെ ഫലം ഒടുവിൽ പുറത്തുവന്നപ്പോൾ അപ്രതീക്ഷിതമായി ഒന്നും തന്നെ അവിടെ സംഭവിച്ചില്ല. ഗാന്ധി കുടുംബത്തിന്റെയും ദേശീയ തലത്തിലെ എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നിറഞ്ഞ പിന്തുണയോടെ പേരിനൊരു മത്സരത്തിന് ഒരുങ്ങിയ മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ് അമരത്ത് സ്ഥാനം ഉറപ്പിച്ചു തന്നെയായിരുന്നു ഒരോ ചുവടുവെപ്പും നടത്തിയത്.
എണ്ണായിരത്തോളം വോട്ടുകൾ നേടി വലിയ ഭൂരിപക്ഷത്തോടെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കാൻ പോകുന്ന ഖാർഗെയ്‌ക്ക് മുന്നിൽ, ആയിരത്തോളം വോട്ടുകൾ നേടിയ ശശി തരൂർ കടുകുമണിക്ക് പോലും വെല്ലുവിളിയായില്ലെങ്കിലും മാറ്റത്തിന് വഴിയൊരുക്കാത്ത കോൺഗ്രസിന്റെ നയം ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുന്നതാണ്. കോൺഗ്രസ് ഭാവിയിൽ നേരിട്ടേക്കാവുന്ന ഓരോ വിജയപരാജയങ്ങൾക്ക് മുന്നിലും ഈ തിരഞ്ഞെടുപ്പ് പ്രതിധ്വനിക്കപ്പെടും. മാറ്റം അനിവാര്യമായിരുന്ന കോൺഗ്രസ് നേതൃത്വത്തിന് അത് ലഭിക്കാതെ പോകുന്നിടത്തോളം കാലം ദേശീയ പാർട്ടിയുടെ ഭാവി ശോഭനമാകുകയില്ലെന്ന വിലയിരുത്തലിലാണ് രാഷ്‌ട്രീയ നിരീക്ഷകർ.
ഓരോ കോൺഗ്രസ് പ്രവർത്തകർക്കും അവഗണിക്കാൻ കഴിയാത്ത സാന്നിധ്യമായി തിരഞ്ഞെടുപ്പിൽ നിറഞ്ഞുനിന്ന ശശി തരൂരിന് 1072 വോട്ടുകളായിരുന്നു ലഭിച്ചത്. 1998ൽ ശരത് പവാറിനും 2000ൽ ജിതേന്ദ്ര പ്രസാദിനും ലഭിച്ചതിനേക്കാൾ വോട്ട് ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്. 7,897 വോട്ടുകളായിരുന്നു സകല പിന്തുണയോടെയും മത്സരിച്ച ഖാർഗെയ്‌ക്ക് ലഭിച്ചത്. ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. രണ്ട് പതിറ്റാണ്ടിന് ശേഷം കോൺഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള അദ്ധ്യക്ഷനുണ്ടായെന്ന് അവകാശവാദം ഉന്നയിക്കാൻ കഴിയുമെങ്കിലും ഇതേ ഗാന്ധി കുടുംബത്തിന്റെ ചൊൽപ്പടികൾക്ക് മുന്നിൽ നിൽക്കുന്ന അദ്ധ്യക്ഷനാകുമോ ഖാർഗെയെന്ന് വരാൻ പോകുന്ന പാർട്ടി നയങ്ങളിൽ നിന്ന് വ്യക്തമാകുന്നതാണ്.
രാജ്യം കണ്ട ഏറ്റവും വലിയ പാർട്ടി, പതനത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. അവിടെ നിന്നും കോൺഗ്രസിന്റെ പുനരുജ്ജീവനം സാധ്യമാക്കാൻ വ്യത്യസ്തതകൾ ഒന്നുമില്ലാത്ത പഴയ നേതാവിന് കഴിയുമോയെന്ന് കാത്തിരുന്നു കാണാം..
Comments