അമരാവതി : കോൺഗ്രസിന്റെ അന്തിമാധികാരം പാർട്ടിയിലെ അദ്ധ്യക്ഷനായിരിക്കുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. എല്ലാവരും അദ്ദേഹത്തോടാണ് കാര്യങ്ങൾ ചോദിച്ച് മനസിലാക്കേണ്ടത്. പാർട്ടിയിലെ തന്റെ റോൾ തീരുമാനിക്കുന്നതും അദ്ധ്യക്ഷൻ തന്നെയായിരിക്കുമെന്ന് രാഹുൽ പറഞ്ഞു. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ആന്ധ്രാ പ്രദേശിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് വയനാട് എംപി ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങളെല്ലാം പുതിയ അദ്ധ്യക്ഷന്റേതായിരിക്കും. തന്റെ പ്രവർത്തന മണ്ഡലവും പുതിയ അദ്ധ്യക്ഷൻ തീരുമാനിക്കും. ഇനിയെല്ലാം മല്ലികാർജ്ജുൻ ഖാർഗെയോടും അമ്മ സോണിയയോടും ചോദിക്കാമെന്നാണ് രാഹുൽ പറഞ്ഞത്. വോട്ടെണ്ണൽ അവസാനിക്കുന്നതിന് മുൻപ് തന്നെ വിജയിയുടെ പേര് രാഹുൽ വെളിപ്പെടുത്തുകയായിരുന്നു. ഇത് പാർട്ടി നേതാക്കൾക്കിടയിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്.
മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും മിടുക്കരാണെന്നും കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാൻ അർഹതയുളളവരാണെന്നും രാഹുൽ പറഞ്ഞു.
തുടർന്ന് 2 മണിയോടെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 7,897 വോട്ടുകൾ നേടിയാണ് ഖാർഗെ വിജയിച്ചത്. അതേസമയം ശശി തരൂരിന് 1,072 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. 24 വർഷത്തിനിടെ ആദ്യമായിട്ടാണ് നെഹ്‌റു കുടുംബത്തിൽ നിന്നല്ലാത്ത ഒരു നേതാവ് പാർട്ടിയുടെ അമരത്തെത്തുന്നത്.
Comments