ടെഹ്റാൻ: ഹിജാബ് ധരിക്കാത്തതിന് ഇറാൻ തിരികെ വിളിച്ച വനിതാ താരം എൽനാസ് റെഖാബിയ്ക്ക് ടെഹ്റാൻ വിമാനത്താവളത്തിൽ പ്രതിഷേധക്കാരുടെ ആവേശകരമായ സ്വീകരണം. ദക്ഷിണ കൊറിയയിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്തതിനാണ് ഭരണകൂടം ഇവരെ തിരികെ വിളിച്ചത്. വിമാനത്താവളത്തിലിറങ്ങിയ ഉടനെ ജയിലിൽ അടയ്ക്കുമെന്ന ഭീഷണിയോടെയാണ് മടക്കിവിളിച്ചത്. വിമാനത്താവളത്തിലിറങ്ങിയ ഉടനെ താരത്തിന്റെ പാസ്പോർട്ടും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലാക്കി. ഇതിനിടെ ഇൻസറ്റാഗ്രാമിലൂടെ മാപ്പ് അപേക്ഷിച്ച എൽനാസ് റെഖാബിയ്ക്കാണ് ജനങ്ങൾ വിമാനത്താവളത്തിൽ വീരോചിത സ്വീകരണം നൽകിയത്. ഇറാനിൽ മുഴുവൻ വനിതകളും ഹിജാബിനെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ ചാമ്പ്യൻഷിപ്പിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്തത് വലിയ അന്താരാഷ്ട്ര പ്രധാന്യം നേടിയിരുന്നു.
വിമാനത്താവളത്തിൽ വന്നിറങ്ങിയ റെക്കാബി ഹൂഡി ധരിച്ച് അതിന് മുകളിൽ ബേസ്ബോൾ തൊപ്പിയുമിട്ടാണ് പുറത്തെത്തിയത്. കുടുംബാംഗങ്ങൾ പൂക്കൾ കൊടുത്ത് ആലിംഗനം ചെയ്ത് സ്വീകരിച്ചപ്പോൾ ഹിജാബിനെതിരെ മുദ്രാവാക്യം വിളി ഉയർന്നു. ആയിരത്തോളം വരുന്ന വനിതകളും കോളേജ് വിദ്യാർത്ഥികളും റെക്കാബിയെ സ്വീകരിച്ചത്. ധീരവനിതയാണെന്നും ഞങ്ങളുടെ നേതാവാണെന്നും ഹീറോയാണെന്നും ഉറക്കെ വിളിച്ചാണ് റെക്കാബിയെ വിമാത്താവളത്തിന് പുറത്തേയ്ക്ക് ആനയിച്ചത്.
ദക്ഷിണകൊറിയയിൽ നടന്ന കായികമത്സരത്തിൽ ക്ലൈംബിങ് വിഭാഗത്തിൽ നിരവധി രാജ്യാന്തര മെഡലുകൾ നേടിയിട്ടുള്ള എൽനാസ് റെഖാബിയെ ആണ് മത്സരവേദിയിൽ നിന്ന് ഇറാൻ തിരികെ വിളിച്ചത്. നാട്ടിലെത്തിയാലുടൻ ഇവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. കുപ്രസിദ്ധമായ എവിൻ ജയിൽ അടയ്ക്കുമെന്നും വാർത്തയുണ്ട്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇവർ ക്ഷമാപണം നടത്തിയത്. സംഭവിച്ചത് മനപ്പൂർവ്വല്ലെന്നാണ് അവർ പറയുന്നത്. എന്റെ നടപടികൾ നിങ്ങളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. കൃത്യസമയത്തല്ലാതെയാണ് മത്സരത്തിൽ പങ്കെടുക്കാനായി എന്റെ പേര് വിളിച്ചത്. അതേ സമയത്ത് എന്റെ ഹിജാബിനും പ്രശ്നമുണ്ടായിരുന്നു. മനപ്പൂർവ്വമല്ല അങ്ങനെ സംഭവിച്ചതെന്നും റെഖാബി പറയുന്നു. റെഖാബി ഉൾപ്പെടെ ഉള്ള കായികതാരങ്ങൾ സോളിലെ ഹോട്ടലിൽ നിന്ന് ഇറാനിലേക്ക് മടങ്ങിയിട്ടുണ്ട്.
Comments