ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ക്രമക്കേട് ആരോപിച്ച് ശശി തരൂർ എംപി.ബാലറ്റ് പെട്ടികളിലെ അനൗദ്യോഗിക മുദ്രകൾ, പോളിംഗ് ബൂത്തുകളിലെ ഔദ്യോഗികമല്ലാത്ത ആളുകളുടെ സാന്നിധ്യം, വോട്ടിംഗ് അപാകത തുടങ്ങിയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി തരൂർ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയ്‌ക്ക് കത്തയച്ചു.
ഉത്തർപ്രദേശിലും തെലങ്കാനയിലും വ്യാപകമായ ക്രമക്കേട് നടന്നുവെന്നാണ് തരൂരും സംഘവും ആരോപിക്കുന്നത്. കേരളത്തിൽ ബാലറ്റ് പെട്ടികൾ കൊണ്ടുപോകാൻ വൈകിയെന്നും തരൂർ പക്ഷം ആരോപിക്കുന്നു.
ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമായി കണക്കാക്കാക്കാൻ തങ്ങൾക്കാവില്ല. അതിനാൽ ഉത്തർപ്രദേശിലെ എല്ലാ വോട്ടുകളും അസാധുവായി കണക്കാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് തരൂർ പറഞ്ഞിരുന്നു.
ആരോപണങ്ങൾക്ക് പിന്നാലെ തരൂരിനെ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയ്‌ക്ക് പുറത്തുള്ളവർ വോട്ട് ചെയ്തുവെന്ന ആരോപണം തെളിയിക്കാൻ അദ്ദേഹം തരൂരിനെ വെല്ലുവിളിച്ചു. താൻ വരണാധികാരിയായ തെലങ്കനാന പിസിസിയിലെ വോട്ടെടുപ്പിൽ എന്തെങ്കിലും കൃത്രിമം നടന്നതായി തരൂർ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നും മറിച്ചാണെങ്കിൽ തരൂർ മാപ്പ് പറയാൻ തയ്യാറാവണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെ 7897 വോട്ടുകളും തരൂർ 1072 വോട്ടുകളും നേടിയെന്നും 416 വോട്ടുകൾ അസാധുവായെന്നും മധുസൂദനൻ മിസ്ത്രി അറിയിച്ചിരുന്നു.















