മണ്ണുത്തി: കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി- നടത്തറ ദേശീയപാതയിൽ തിരുവാണിക്കാവ് ക്ഷേത്രത്തിനു സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ ആളുടെ അറ്റുപോയ കാൽവിരൽ സാഹസീകമായി ആശുപത്രിയിലെത്തിച്ച് പോലീസ്. മണ്ണുത്തി ഹൈവേ പോലീസാണ് സമയോചിതമായി പ്രവർത്തിച്ച് സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ കൈയ്യടി നേടിയത്.
ദേശീയപാതയിൽ വാഹനാപകടം നടന്ന വിവരം മണ്ണുത്തി പോലീസ് സ്റ്റേഷനിലേക്ക് ആരോ ടെലഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ഹൈവേ പോലീസിന്റെ ആംബുലൻസ് അവിടേക്ക് എത്തി അപകടത്തിനിരയായ വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ ഹൈവേ പോലീസ് പട്രോളിങ്ങ് വാഹനവും അപകടസ്ഥലത്ത്് എത്തി.
സമയം രാത്രി 8 മണി ആയിരുന്നു. മണ്ണുത്തി- നടത്തറ ദേശീയ പാതയോട് ചേർന്ന് സർവ്വീസ് റോഡിനു സമീപം ചായക്കട നടത്തുന്ന ശ്രീകൃഷ്ണനഗർ കല്ലുവേലി വീട്ടിൽ രാജനാണ് അപകടത്തിൽ പരിക്കേറ്റത്. അതുവഴി പോയ ടോറസ് ലോറി, രാജന്റെ കാൽപാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകട സ്ഥലത്തെത്തിയ ഹൈവേ പോലീസ് സബ് ഇൻസ്‌പെക്ടർ കെ.കെ. മധുവും സംഘവും ടോർച്ച് തെളിച്ച് സ്ഥലം പരിശോധിച്ചു. അപ്പോഴാണ് ചോരപുരണ്ട ഒരു ചെരിപ്പ് കിടക്കുന്നത് കണ്ടത്. ചെരിപ്പിൽ ഒരു കാൽ വിരൽ അറ്റുകിടക്കുന്നതും ശ്രദ്ധയിൽപെട്ടു.
ഇതോടെ ആംബുലൻസ് ഡ്രൈവറെ ബന്ധപ്പെട്ട് ഏത് ആശുപത്രിയിലേക്കാണ് രോഗിയെ മാറ്റിയതെന്ന് അന്വേഷിച്ചു. ഉടൻ ആശുപത്രിയിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ട് അപകടത്തിൽപെട്ടയാളുടെ കാൽ വിരൽ ലഭിച്ച കാര്യം അറിയിച്ചു. കാൽ വിരൽ, ഐസ് ക്യൂബ് നിറച്ച ഒരു പോളിത്തീൻ ബാഗിൽ ഇട്ട് എത്രയും പെട്ടെന്ന്, ആശുപത്രിയിലെത്തിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. അൽപ്പം അകലെയുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും ഐസ് ക്യൂബുകളും, പോളിത്തീൻ കവറും സംഘടിപ്പിച്ച പോലീസ് സംഘം ആശുപത്രിയിലേക്ക് പാഞ്ഞു.
തുടർന്ന് അറ്റുപോയ വിരൽ ഡോക്ടർമാർ രാജന്റെ കാലിൽ തുന്നിച്ചേർത്തു. മണ്ണുത്തി ഹൈവേ പോലീസ് സബ് ഇൻസ്‌പെക്ടർ കെ.കെ. മധു, സിവിൽ പോലീസ് ഓഫീസർമാരായ വി.സി.രജീഷ്, കെ.പി ജിന്റോ, പി. സജിത്ത്, വി. രാഹുൽ, പി.ആർ ഗോകുൽ എന്നിവരായിരുന്നു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Comments