തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ വെച്ച് അച്ഛനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. അക്രമം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളായ കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാൻ പോലീസിനായിട്ടില്ല. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നും പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും മർദ്ദനമേറ്റ പ്രേമനൻ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ മൂന്ന് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയിരുന്നു. ആര്യനാട് സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷരീഫ്, കണ്ടക്ടർ എൻ.അനിൽ കുമാർ, അസിസ്റ്റന്റ് സിപി മിലൻ ഡോറിച്ച് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
മകളുടെ കൺസെഷൻ അപേക്ഷിക്കാനായി ഡിപ്പോയിൽ എത്തിയപ്പോഴാണ് പ്രേമനെയും മകളെയും സിഐടിയു പ്രവർത്തകരായ ജീവനക്കാർ മർദ്ദിച്ചത്. കൺസെഷൻ നൽകണമെങ്കിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ മൂന്ന് മാസം മുൻപ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതായും തുടർച്ചയായി സർഫിക്കറ്റ് ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പിതാവ് പറഞ്ഞു. ഇതിന് പിന്നാലെ ഉണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ഡിപ്പോയിൽ ഉണ്ടായിരുന്ന ജീവനക്കാർ ഇയാളെ മുറിയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. തുടർന്ന് പ്രേമനനും മകളും ആശുപത്രിയിൽ ചികിത്സ നേടി.
Comments