ഇസ്ലാമാബാദ്: കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൂട്ടുക എന്ന നയം ഏറ്റവും അപമാനകരമായ രീതിയിൽ നടപ്പിലാക്കി പാകിസ്താൻ പോലീസ്. രാജ്യത്തെ കള്ളത്തടി മാഫിയയെ സഹായിച്ചു എന്ന പേരിൽ, ആറ് കഴുതകൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് ഖൈബർ പക്തൂൺക്വയിലെ ചിത്രാൾ പോലീസ്. ലക്ഷക്കണക്കിന് രൂപയുടെ കള്ളത്തടിയുമായി കൊള്ളക്കാർ കടന്നതിന് ശേഷമായിരുന്നു, കഴുതകളുടെ മേലുള്ള പാകിസ്താൻ പോലീസിന്റെ കുതിരകയറ്റം.
ചൊവ്വാഴ്ച രാത്രിയിലാണ്, പാകിസ്താൻ പോലീസിനെയും വനം വകുപ്പിനെയും ഒരേ പോലെ വിഡ്ഢികളാക്കി ദാരോഷ് ഗോളിലെ വനത്തിൽ നിന്നും വനം കൊള്ളക്കാർ കള്ളത്തടിയുമായി കടന്നു കളഞ്ഞത്. ഇതോടെ സംഭവവുമായി പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ലാത്ത ആറ് കഴുതകളെ അറസ്റ്റ് ചെയ്ത് അധികൃതർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
നിലവിൽ പോലീസ് സ്റ്റേഷനിൽ കഴിയുന്ന ഹതഭാഗ്യന്മാരായ കഴുതകളെ കോടതിയിൽ ഹാജരാക്കും എന്ന് ദാരോഷ് അസിസ്റ്റന്റ് കമ്മീഷണർ തൗസീഫുള്ള പാക് മാദ്ധ്യമത്തോട് പറഞ്ഞു. കഴുതകളെ ഉപയോഗിച്ച് വനം കൊള്ളക്കാർ കള്ളത്തടി കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ്, കാട്ടിൽ കണ്ട കഴുതകളെ അറസ്റ്റ് ചെയ്തത് എന്നും തൗസീഫുള്ള അറിയിച്ചു.
പാകിസ്താനിൽ, കഴുതകൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യത്തെ സംഭവമല്ല. 2020ൽ, ചൂതാട്ടത്തിൽ പങ്കാളിയായി എന്ന പേരിൽ പാകിസ്താനിൽ കഴുതയെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കഴുത ഉൾപ്പെടെ എട്ട് പ്രതികളുടെ പേരിൽ എഫ് ഐ ആറും രജിസ്റ്റർ ചെയ്തിരുന്നു.
Comments