ഇസ്ലാമാബാദ്: പാകിസ്താനിൽ മതഭീകരവാദികൾ തട്ടിക്കൊണ്ടുപോയ ഹിന്ദു പെൺകുട്ടിയ്‌ക്കും കുടുംബത്തിനും നീതി നിഷേധിച്ച് പാക് സുപ്രീം കോടതി. പെൺകുട്ടിയെ വീട്ടുകാരോടൊപ്പം വിടാൻ കോടതി വിസ്സമ്മതിച്ചു. തട്ടിക്കൊണ്ടുപോയ വ്യക്തിക്കൊപ്പം തുടർന്നു ജീവിക്കണമെന്നാണ് കോടതി നിർദേശം.
15കാരിയെ പട്ടാപ്പകൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോകുകയും അവളെ ഇസ്ലാമിലേക്ക് മതംമാറ്റി തട്ടിക്കൊണ്ടുപോയ വ്യക്തി വിവാഹം കഴിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായത് ഒരുമാസത്തിന് ശേഷമായിരുന്നു. പാകിസ്താനിലെ ഹൈരദാബാദിലുള്ള ഫത്തേ ചൗക്ക് മേഖലയിൽ നിന്നും ഓഗസ്റ്റ് 12നായിരുന്നു 15കാരിയെ തട്ടിക്കൊണ്ടുപോയത്. ഷമാം മാഗ്‌സി എന്ന മുസ്ലീം യുവാവും മറ്റ് മൂന്ന് പേരും ചേർന്നായിരുന്നു പെൺകുട്ടിയെ കടത്തിയത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചെങ്കിലും നടപടിയെടുക്കാൻ തയ്യാറായില്ല. ദിവസങ്ങളോളം സ്‌റ്റേഷൻ കയറിയിറങ്ങിയതിന് ശേഷം സെപ്റ്റംബർ 17ന് പോലീസ് കേസെടുത്തതായി പെൺകുട്ടിയുടെ അമ്മ പറയുന്നു.
പ്രാദേശിക മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ തയ്യാറായിരുന്നില്ല. രണ്ട് മാസത്തിന് ശേഷമാണ് ഹിന്ദു പെൺകുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്ന വാർത്ത പാകിസ്താനിൽ പുറത്തുവന്നത്. ഓഗസ്റ്റ് 30ന് തന്നെ പെൺകുട്ടിയെ ഷമാം വിവാഹം ചെയ്തിരുന്നു. വിവാഹ സർട്ടിഫിക്കറ്റിൽ പെൺകുട്ടിയുടെ പ്രായം 15 എന്നുള്ളതിന് പകരം 19 ആക്കുകയും ചെയ്തു. ഇക്കാര്യം പുറത്തുവന്നതോടെ നിരവധി സാമൂഹ്യ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദു മനുഷ്യാവകാശ സംഘടന പ്രവർത്തകൻ മഹേഷ് വാസുവിന്റെ ഇടപെടലിൽ പെൺകുട്ടിയെ രക്ഷപ്പെടുത്തി കറാച്ചിയിലുള്ള അഗതിമന്ദിരത്തിലാക്കി. ഒക്ടോബർ 19നായിരുന്നു ഇത് നടന്നത്.
എന്നാൽ കേസ് കോടതി പരിഗണിച്ചപ്പോൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഷമാമിനോടൊപ്പം വിടണമെന്ന് നിർദേശിക്കുകയായിരുന്നു. തുടർന്ന് കരളലയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു കോടതി മുറിയിൽ നടന്നത്. നീതി നിഷേധിക്കപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ പെൺകുട്ടിയും കുടുംബവും കോടതി മുറിയിൽ വാവിട്ട് കരഞ്ഞു. തന്റെ മകളെ മതഭീകരവാദികളോടൊപ്പം പറഞ്ഞയക്കുന്നതിൽ മനംനൊന്ത് അവളുടെ അമ്മ പെൺകുട്ടിയെ കെട്ടിപ്പിടിച്ച് കരയുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
Abducted, converted, married, #Hindu girl runs crying to parents as Pak court sent her back to kidnapper#Pakistan https://t.co/bGU4zcCa7A pic.twitter.com/63KBtRViTA
— Firstpost (@firstpost) October 20, 2022
പാകിസ്താനിൽ വെറും രണ്ട് ശതമാനം ഹിന്ദുക്കളാണ് നിലവിൽ ഉള്ളത്. ഇവരിൽ 90 ശതമാനം ഹിന്ദുക്കളും സിന്ധ് പ്രവിശ്യയിൽ ജീവിക്കുന്നവരാണ്. മേഖലയിൽ നിന്നും ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാൻ പാക് ഭരണകൂടം നാളിതുവരെ തയ്യാറായിട്ടില്ലെന്നതിന് തെളിവാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ.
Comments