ഡൽഹി: തീവ്രവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയുടെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യങ്ങളുടെ ഏകോപിതവും സുസ്ഥിരവുമായ പ്രവർത്തനത്തിനായി ഇന്റർപോൾ മുഖേന തീവ്രവാദ-മയക്കുമരുന്ന് വിരുദ്ധ തത്സമയ വിവര കൈമാറ്റ സംവിധാനങ്ങൾ സ്ഥാപിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി ശുപാർശ ചെയ്തു. ഇക്കാര്യത്തിൽ ഇന്ത്യ സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിമിനൽ സംഘങ്ങൾ ഒരു കൂട്ടുകെട്ടിലാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ ആഗോള പോലീസും രഹസ്യാന്വേഷണ ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ‘ഭീകരതയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. നല്ല ഭീകരത ചീത്ത ഭീകരത, ചെറിയ ഭീകരത, വലിയ ഭീകരത എന്നിങ്ങനെ വേർതിരിക്കേണ്ട. ഭീകരവാദം എല്ലാം ഒന്നാണ്’ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നിലവിലെ കുറ്റകൃത്യങ്ങൾക്ക് അതിരുകളില്ല. അതിർത്തി കടന്നുള്ള തീവ്രവാദം തടയുന്നതിൽ അതിർത്തി കടന്നുള്ള സഹകരണം വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാത്തരം വെല്ലുവിളികളെയും നേരിടാൻ പോലിസ് സേനയെ പ്രാപ്തരാക്കാൻ നരേന്ദ്ര മോദി സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. പോലീസ് ഏജൻസികൾക്ക് വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഭീകരതയെയും മയക്കുമരുന്നുകളെയും കുറിച്ച് ഇന്ത്യ ഒരു ദേശീയ ഡാറ്റാബേസ് തയ്യാറാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഏതൊരു സേനയുടെയും പ്രഥമ പരിഗണന പൗരന്മാരുടെ സുരക്ഷയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
Comments