കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഓർമ്മയ്‌ക്കായി പുതിയ കാർ സ്വന്തമാക്കി കുടുംബം. 24 ലക്ഷം രൂപയുടെ ഓഡി കാറാണ് അച്ഛൻ ത്രിവിക്രമനും അമ്മ സജിതയും സ്വന്തമാക്കിയത്. സഹോദരൻ വിജിത്താണ് കാർ സ്വന്തമാക്കിയതിന്റെ വീഡിയോ പുറത്ത് വിട്ടത്.
വിസ്മയയുടെ അച്ഛൻ ത്രിവിക്രമനും അമ്മ സജിതയും ചേർന്ന് ഓഡി ക്യു 3 യുടെ താക്കോൽ ഏറ്റുവാങ്ങുന്നതാണ് വീഡിയോ. ‘നിങ്ങൾ സ്വപ്നത്തെ പിന്തുടരൂ’ എന്ന കുറിപ്പോടെയാണ് വിജിത്ത് വീഡിയോ പങ്കിട്ടിരിക്കുന്നത്. വിസ്മയയ്‌ക്ക് സ്ത്രീധനമായി നൽകിയ 11.75 ലക്ഷം വിലമതിക്കുന്ന യാരിസ് കാർ 7.5 ലക്ഷത്തിന് വിറ്റാണ് ഇപ്പോൾ ഓഡി കാർ വാങ്ങിയത്. കാർ സ്വന്തമാക്കിയതിന് പിന്നാലെ വിസ്മയയുടെ കുടുംബത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരിക്കുകയാണ്.
സ്ത്രീധനമായി നൽകിയ കാർ .ഇഷ്ടപ്പെടാത്തതിന്റെ പേരിലാണ് ഭർത്താവ് കിരൺ വിസ്മയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചത്. പീഡനം സഹിക്കവയ്യാതെ ഒടുവിൽ വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ആദ്യനാളുകളിൽ തന്നെ സ്ത്രീധനം കുറഞ്ഞെന്നും വിവാഹസമ്മാനമായി നൽകിയ കാർ മോശമാണെന്നും പറഞ്ഞ് കിരൺ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. വിവാഹത്തിനുമുൻപുതന്നെ തനിക്കിഷ്ടപ്പെട്ട രണ്ടുകാറുകളുടെ പേര് കിരൺ വിസ്മയയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. ലോക്ക്ഡൗൺ കാലമായതിനാൽ ആ കാറുകൾ കിട്ടിയില്ല. വിവാഹത്തിന്റെ തലേദിവസം വീട്ടിലെത്തിയ കിരൺ,.കാറിനോടുളള അനിഷ്ടം തുറന്നു പറഞ്ഞിരുന്നു.വിവാഹശേഷം മദ്യപിച്ചെത്തുന്നസമയത്ത് വിസ്മയയെ കാറിന്റെ പേരും പറഞ്ഞ് ഉപദ്രവിച്ചിരുന്നു.
കാറിന്റെ പേരിൽ വിസ്മയയെ മാനസികമായി പീഡിപ്പിക്കുന്ന കിരണിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ‘ഹോണ്ടാ സിറ്റിയായിരുന്നു എനിക്ക് ഇഷ്ടം. അതിന് വില കൂടുതലാണ്. അത് വേണ്ടെന്ന് നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോൾ ഞാൻ പറഞ്ഞു. ഫോക്‌സ്-വാഗൺ വെന്റോ എടുത്തു നൽകാമെന്ന് ഉറപ്പു പറഞ്ഞതല്ലേ. കല്യാണ തലേന്ന് രാത്രി വീട്ടിൽ വന്നപ്പോഴാണ് ഞാൻ ഈ സാധനം കാണുന്നത്. അപ്പോഴേ എന്റെ കിളിപോയി.എന്നായിരുന്നു ഓഡിയോ ക്ലിപ്പ്.
കേസിൽ കിരൺകുമാറിനെ മെയ് 24-ന് കോടതി ശിക്ഷിച്ചിരുന്നു.പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Comments