ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അഗ്നി പ്രൈം ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയിച്ചു. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിലെ മൊബൈൽ ലോഞ്ചറിൽ നിന്നാണ് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തിയത്. മൂന്നാം തവണയാണ് മിസൈൽ പരീക്ഷണം നടത്തുന്നത്. എല്ലാ പരീക്ഷണങ്ങളും ലക്ഷ്യം പൂർത്തീകരിച്ചതായും അധികൃതർ അറിയിച്ചു.
റഡാർ, ടെലിമെട്രി, ഇലക്ട്രോ ഒപ്റ്റിക്കൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ട്രാക്കിംഗ് സിസ്റ്റങ്ങൾ വഴി ലഭിച്ച ഡാറ്റ ഉപയോഗിച്ചാണ് പ്രവർത്തനം കാര്യക്ഷമമാക്കിയത്. ടെർമിനൽ പോയിന്റിൽ രണ്ട് ഡൗൺ റേഞ്ച് കപ്പലുകൾ ഉൾപ്പെടെ ഫ്‌ലൈറ്റിന്റെ പാതയിലെ വിവിധ സ്ഥലങ്ങളിൽ ഈ സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു. പരീക്ഷണത്തിൽ അഗ്നി പ്രൈം അതിന്റെ കൃത്യത പുലർത്തിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്ത് തദ്ദേശീയമായി നിർമ്മിച്ച മിസൈലിന്റെ ആദ്യ പരീക്ഷണം കഴിഞ്ഞ വർഷം ജൂണിലാണ് നടന്നത്. രണ്ടാമത്തേത് ആറ് മാസത്തിന് ശേഷം ഡിസംബറിലും നടന്നു. രണ്ട് തവണയും മിസൈൽ എല്ലാ ലക്ഷ്യങ്ങളും കൃത്യതയോടെ നിറവേറ്റിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
‘അഗ്‌നി പ്രൈം’ അല്ലെങ്കിൽ ‘അഗ്‌നി-പി’, അഗ്‌നി ക്ലാസ് മിസൈലുകളിൽ ആണവ ശേഷിയുള്ളതാണ്. പരമാവധി 2,000 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി.
Comments